ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുത്; അയ്യപ്പസേവാ സമാജം ഹൈക്കോടതിയില്‍

ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുത്; അയ്യപ്പസേവാ സമാജം ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അയ്യപ്പസേവാ സമാജമാണ് ഹര്‍ജി നല്‍കിയത്. ഭക്തരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ രണ്ട് ആവശ്യങ്ങളും ഉന്നയിച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് കത്തുനല്‍കിയിരുന്നു. കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പസമാജം ഹര്‍ജി നല്‍കിയത്.

ശബരിമല ഉത്സവം നടത്താന്‍ തീയതി കുറിച്ച് തന്നത് തന്ത്രി മഹേഷ് മോഹനരെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഏകപക്ഷീയമായി ഒരു തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത് തന്ത്രിയും ആലോചിച്ചശേഷമായിരുന്നു. ഇക്കുറി ഉത്സവം നടത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ഭക്തജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്.ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും വാസു പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാസപൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായിവരും. എന്നതിനാല്‍ തന്നെ ഉത്സവചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതിന് പുറമേ രോഗവ്യാപനത്തിന്റെ സാധ്യതകൂടി കണക്കിലെടുക്കണമെന്നും തന്ത്രിയുടെ കത്തില്‍ പറയുന്നു.

ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നുമുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com