സിസ്റ്റര്‍ ജ്യോതി മരിയയുടേത് എന്നെ ഇല്ലാതാക്കാനുളള ആഹ്വാനം; മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് ലൂസി കളപ്പുര

സിസ്റ്റര്‍ ജ്യോതി മരിയയുടേത് എന്നെ ഇല്ലാതാക്കാനുളള ആഹ്വാനം; മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുര മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ എഫ്‌സിസി വീണ്ടും രംഗത്തെത്തി. സിസ്റ്റര്‍ ലൂസി കളപ്പുര മഠത്തിലെ അംഗമല്ലാത്തതിനാല്‍ കാരയ്ക്കാമലയിലെ മുറിയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. ജനാധിപത്യത്തിലും കോടതിയിലും വിശ്വാസമുണ്ട്. തന്നെ ഇല്ലാതാക്കാനുളള ആഹ്വാനമാണ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയയുടേതെന്നും ലൂസി കളപ്പുര ആരോപിച്ചു.

ലൂസി കളപ്പുര അനധികൃതമായാണ് മഠത്തില്‍ താമസിക്കുന്നതെന്ന് മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ പറയുന്നു. മഠത്തില്‍  ജീവന്‍ സുരക്ഷിതമല്ലെങ്കില്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് പോകുന്നതാണ് ഉചിതം. വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപെടിയെടുത്തതെന്ന വാദം അടിസ്ഥാന രഹിതമാണ്. പുറത്താക്കല്‍ ഉത്തരവിലും അതിന് മുമ്പായി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലും വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് ലൂസി കളപ്പുരയ്ക്കല്‍ പ്രതിപാദിക്കുക പോലും ചെയ്തിട്ടില്ലെന്നും സിസ്റ്റര്‍ ജ്യോതി മരിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം കത്തില്‍ എഴുതിയിരിക്കുന്ന ഓരോ വരിയും പ്രാകൃതമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. 'മനുഷ്യത്വരഹിതമാണ്. പളളിമുറിയിലെ അടുക്കളയില്‍ വച്ച് അവിഹിതം ബന്ധം കണ്ടതിനെ തുടര്‍ന്ന് തനിക്ക് നേരെ വധഭീഷണി ഉണ്ടായി. തുടര്‍ന്നാണ് എനിക്ക് ഇക്കാര്യം പുറത്തുപറയേണ്ടി വന്നത്. പളളി പരിസരത്തോ പളളിയില്‍ വച്ചോ തന്നെ കണ്ടാല്‍ കയ്യേറ്റം ചെയ്ത് കൊല ചെയ്യാന്‍ വരെ അവര്‍ തയ്യാറാണ്. ഈ അവസ്ഥയില്‍ സഭയില്‍ നിന്ന് ഒരു കാരണവശാലും പുറത്തേയ്ക്ക് പോകില്ല. കോടതിയില്‍ ഇരിക്കുന്ന കേസാണിത്'-സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com