മലപ്പുറം; കോവിഡ് ചികിത്സയിൽ കഴിയുന്ന ഗർഭിണിക്ക് ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായി. ഏഴു മാസം ഗർഭിണിയായിരുന്ന പരപ്പനങ്ങാടി വള്ളിക്കുന്ന് സ്വദേശിയായ യുവതിക്കാണ് ഗർഭച്ഛിദ്രം സംഭവിച്ചത്. വിടരും മുൻപ് കൊഴിഞ്ഞുപോയ തന്റെ അരുമകളെ കാണാൻ പോലും കഴിയാതെ രോഗക്കിടയ്ക്കയിലാണ് യുവതി.
കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. കുഞ്ഞിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടർന്ന് യുവതി രാത്രി പ്രസവിക്കുകയായിരുന്നു. യുവതി ചികിത്സയിൽ തുടരുകയാണ്. ഭർത്താവ് നിരീക്ഷണത്തിലുമാണ്.
മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വൈമനസ്യം പ്രകടിപ്പിച്ചതോടെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് സാധ്യതയുള്ള മൃതദേഹം സംസ്കരിക്കാൻ ജില്ലയിൽ സൗകര്യമില്ലാത്തത് അധികൃതരെയും കുഴക്കി.തുടർന്ന് ആശുപത്രി അധികൃതർ മുനിസിപ്പൽ അധികൃതരെ വിവരം അറിയിച്ചെങ്കിലും ശ്മശാനം ഇല്ലാത്തതിനാൽ അവരും നിസ്സഹായാവസ്ഥ അറിയിച്ചു. തുടർന്ന് ആശുപത്രി സൂപ്രണ്ട് വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതോടെ കോഴിക്കോട് കോർപറേഷന്റെ വൈദ്യുതി ശ്മശാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുഞ്ഞുങ്ങളെ സംസ്കരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ