സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ടിപിചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു കുഞ്ഞനന്തന്റെ അന്ത്യം. അടുത്തിടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുഞ്ഞനന്തനെ പിണറായി വിജയനും ഇ പി ജയരാജനും കോടിയേരിയും കഴിഞ്ഞയാഴ്ച ആശുപത്രിയിലെത്തി കണ്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ