മരണകാരണം ഹൃദയസ്തംഭനമെന്ന് ഭാര്യയും മക്കളും, പെരുമാറ്റത്തിൽ സംശയം; മൂന്ന് മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുക്കും

മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛനും സഹോദരിയും പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി
മരണകാരണം ഹൃദയസ്തംഭനമെന്ന് ഭാര്യയും മക്കളും, പെരുമാറ്റത്തിൽ സംശയം; മൂന്ന് മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുക്കും

തിരുവനന്തപുരം: മരണത്തിൽ ദുരൂഹ​ത ആരോപിച്ച് മൂന്ന് മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.  തിരുവനന്തപുരം പൊഴിയൂർ സ്വദേശി ജോണിന്‍റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയിൽ നിന്നെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛനും സഹോദരിയും പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ജോണിന്റെ ഭാര്യയുടേയും മക്കളുടേയും പെര‌ുമാറ്റത്തിലെ അസ്വഭാവികതയാണ് സംശയത്തിന് കാരണമായത്. 

കഴിഞ്ഞ മാർച്ച് 6-ന് രാത്രിയാണ് ജോൺ മരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്‍റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് പള്ളിയിലെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു. എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിച്ചില്ലെന്നാണ് ജോണിന്‍റെ സഹോദരി പറയുന്നത്. ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനാലാണ് അച്ഛനും സഹോദരിയും പരാതി നൽകിയത്. തുടർന്ന് പരാതി പിൻവലിക്കണം എന്നുപറഞ്ഞ് വല്ലാതെ നിർബന്ധിച്ചുവെന്നും സഹോദരി ലീൻമേരി വ്യക്തമാക്കി. 

കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറ‍ഞ്ഞതെന്ന് ഇവർ പൊലീസിനോട് പറയുന്നു.

ജോണിന്‍റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് പള്ളിയിൽ അടക്കിയതെന്ന് വികാരി പൊലീസിനോട് പറഞ്ഞു. സംസ്കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂർ പൊലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോസ്റ്റ്‍മോർട്ടം നടത്തി മാത്രമേ സംസ്കരിക്കുമായിരുന്നുള്ളൂവെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com