കണ്ണൂർ: മാഹിയിൽ പൊലീസുകാരന്റെ അച്ഛന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പൊലീസ് ക്വാട്ടേഴ്സ് അടച്ചിടാൻ ഉത്തരവ്. മാഹി ആരോഗ്യ വകുപ്പാണ് ഉത്തരവിറക്കിയത്. കോവിഡ് രോഗിയുടെ കുടുംബത്തെയും പൊലീസ് ക്വാട്ടേഴ്സിലുള്ള എല്ലാവരെയും നീരീക്ഷണത്തിലാക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെയാണ് പൊലീസുകാരന്റെ പിതാവായ 71 കാരന് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ മറ്റൊരു മകൻ ഷാർജയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയിരുന്നു. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. 71കാരന് എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.
മാഹിയിൽ രോഗ ബാധിതരുടെ എണ്ണം ഒൻപത് ആയി. പള്ളൂർ സ്വദേശിനിയായ 58 കാരിക്കും 45 കാരനായ പന്തക്കൽ സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്തക്കൽ സ്വദേശി ദുബായിൽ നിന്ന് ജൂൺ നാലിനാണ് നാട്ടിലെത്തിയത്. ഇപ്പോൾ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ നാല് പേരാണ് മാഹിയിൽ ചികിത്സയിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ