കൊച്ചി : വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ അജ്ഞാതൻ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് 10 വയസ്സുകാരൻ. വാർത്ത പരന്നതോടെ നാട്ടുകാരും ആശങ്കയിലായി. വീട്ടുകാരും അയൽവാസികളും സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നു കണ്ടെത്താനാകാതെ വലഞ്ഞു.
ചേരാനല്ലൂർ മാതിരപ്പിള്ളി വാലം ഭാഗത്തുള്ള 10 വയസ്സുകാരനാണ് ഇന്നലെ ഉച്ചയ്ക്കു കിടന്നുറങ്ങുന്നതിനിടെ ആരോ ഒരാൾ സിറിഞ്ച് കൊണ്ടു കുത്തിയെന്ന് പറഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കിയത്. തുടയിൽ കുത്തിയ ശേഷം അജ്ഞാതൻ ഓടി പോയതായി കുട്ടി വീട്ടുകാരോടു പറഞ്ഞു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാതിരുന്നതോടെ വിഷയം പൊലീസിനെ അറിയിച്ചു.
തുടർന്ന് ചേരാനല്ലൂർ പൊലീസ് എസ് ഐ രൂപേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒടുവിൽ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലും കൗൺസിലിങ്ങിലുമാണ് യാഥാർത്ഥ്യം വ്യക്തമായത്. കൗൺസലിങ്ങിൽ സ്വപ്നത്തിലാണ് ഒരാൾ സിറിഞ്ച് വച്ചു കുത്തിയതായി തോന്നിയതെന്ന് കുട്ടി വ്യക്തമാക്കി. ഇതോടെയാണ് വീട്ടുകാർക്ക് ആശങ്ക ഒഴിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ