കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. മൂന്ന് മലയാളികൾക്ക് പുറമെ രണ്ട് തമിഴ്നാട് സ്വദേശികളും അഹമ്മദാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുമാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 885 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 775 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11,656 ആണ്. ഇതിൽ 9788 പേർ വീടുകളിലും, 637 പേർ കോവിഡ് കെയർ സെന്ററുകളിലും, 1231 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
മെയ് 31 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശി, ജൂൺ ഒന്നിന് അബുദാബി- കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ എട്ടിന് മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ 21 വയസുള്ള കടവന്ത്ര സ്വദേശിനി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മലയാളികൾ. ജൂൺ 11ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 39 വയസുള്ള ചെന്നൈ സ്വദേശി, മെയ് 31ന് നൈജീരിയ കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള അഹമ്മദാബാദ് സ്വദേശി, അതേ വിമാനത്തിലെത്തിയ 23 വയസുള്ള മഹാരാഷ്ട്ര സ്വദേശിക്കും, 51 വയസുള്ള തമിഴ്നാട് സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
കടവന്ത്ര സ്വദേശിനിയുടെ കൂടെയെത്തിയ അടുത്ത ബന്ധുക്കളായ രണ്ട് പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവർ മൂന്ന് പേരും മുബൈയിൽ നിന്ന് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്തവരാണ്.
13 ന് രോഗം സ്ഥിരീകരിച്ച് കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് വിമാന മാർഗമെത്തിയ 39 വയസുള്ള കണ്ണൂർ സ്വദേശിയും, ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള പാലക്കാട് സ്വദേശിനിയും, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച മെയ് 30 ന് അബുദാബി- കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള കോട്ടയം സ്വദേശിയും ജില്ലയിൽ ചികിൽസയിലുണ്ട്.
മെയ് 30ന് രോഗം സ്ഥിരീകരിച്ച 56 വയസുള്ള തൃശ്ശൂർ സ്വദേശിയും, ജൂൺ അഞ്ചിന് രോഗം സ്ഥിരീകരിച്ച 50 വയസുള്ള പെരുമ്പാവൂർ സ്വദേശിയും, ജൂൺ 10ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കോഴിക്കോട് സ്വദേശിയും രോഗ മുക്തി നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ