തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അഞ്ച് ഹോട്സ്പോട്ടുകൾ കൂടി. തൃശ്ശൂർ ജില്ലയിലെ അളഗപ്പ നഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കാസർകോട് ജില്ലയിലെ കിനാനൂർ- കരിന്തളം, കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്സ്‌പോട്ടുകൾ.
ഇന്ന് രണ്ട് പ്രദേശങ്ങളെയാണ് ഹോട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ ആകെ 125 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് 82 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ 11 പേർക്കും, കോട്ടയം, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ 7 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 6 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ 5 പേർക്കും, കൊല്ലം ജില്ലയിൽ 4 പേർക്കും, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ 2 പേർക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്. രമേശൻ (67) എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദീർഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ