കോളജുകളിൽ സീറ്റുകൾ‌ വർധിപ്പിച്ചു, ഡി​ഗ്രിയ്ക്ക് 70 ഉം പിജിക്ക് 30 വരെയും സീറ്റുകൾ കൂട്ടി

കോവിഡ്‌കാലത്ത്‌ അർഹതയുള്ള ഒരു വിദ്യാർഥിക്കും ഉന്നത വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ
കോളജുകളിൽ സീറ്റുകൾ‌ വർധിപ്പിച്ചു, ഡി​ഗ്രിയ്ക്ക് 70 ഉം പിജിക്ക് 30 വരെയും സീറ്റുകൾ കൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജുകളിലെല്ലാം സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. ബിരുദ കോഴ്‌സുകൾക്ക്‌ പരമാവധി സീറ്റ്‌ 70 വരെയും, പി ജി കോഴ്സുകൾക്ക് പരമാവധി 30 സീറ്റുകൾ വരെ വർധിപ്പിക്കാനുമാണ് അനുവാദം നൽകിയിട്ടുള്ളത്.

2020–-21 അക്കാദമിക്‌ വർഷത്തേക്കു മാത്രമാണ്  ഈ ക്രമീകരണം. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ സർക്കാർ ഈ തീരുമാനമെടുത്തത്. കോവിഡ്‌കാലത്ത്‌ അർഹതയുള്ള ഒരു വിദ്യാർഥിക്കും ഉന്നത വിദ്യാഭ്യാസം കിട്ടാതെ പോകരുതെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ പറഞ്ഞു.

ബിരുദ കോഴ്‌സുകൾക്ക്‌ നിലവിൽ 50–- 60 സീറ്റ്‌ ഉണ്ട്‌. ഇത് പരമാവധി സീറ്റ്‌ 70 വരെയാക്കാം. പരിധി ഉയർത്തിയതോടെ ഓരോ  കോഴ്‌സിലും 10 മുതൽ 20 സീറ്റുവരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും വരെയാക്കാം.

സീറ്റ് വർധിപ്പിക്കാനുള്ള അധികാരം കോളേജുകൾക്കായിരിക്കും. സർക്കാരിന്‌ അധിക സാമ്പത്തികബാധ്യത വരുത്താൻ പാടില്ല. അടിസ്ഥാന സൗകര്യവും അക്കാദമിക്‌ ശേഷിയും  സർവകലാശാലകൾ പരിശോധിച്ച്‌ ഉറപ്പാക്കണം. നിലവിൽ കൂടുതൽ സീറ്റുണ്ടെങ്കിൽ അവ നിലനിൽക്കും. വർധിപ്പിക്കുന്ന സീറ്റുകൾ പുതിയ അക്കാദമിക്‌ വർഷത്തെ അലോട്ട്‌മെന്റ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തും.

71 സർക്കാർ കോളേജ്‌, 197 എയ്‌ഡഡ്‌ കോളേജ്‌, 600 അൺ എയ്‌ഡഡ്‌ കോളേജ്‌ എന്നിവയാണ്‌ സംസ്ഥാനത്ത്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ മേഖലയിലുള്ളത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com