ഇന്റര്‍നെറ്റ് തകരാര്‍, റേഷന്‍ വിതരണം തടസ്സപ്പെട്ടു; ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

ഇന്റര്‍നെറ്റ് തകരാര്‍ മൂലം ഇപോസ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് കാരണം സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു
ഇന്റര്‍നെറ്റ് തകരാര്‍, റേഷന്‍ വിതരണം തടസ്സപ്പെട്ടു; ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: ഇന്റര്‍നെറ്റ് തകരാര്‍ മൂലം ഇപോസ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് കാരണം സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു. സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം തടസ്സപ്പെട്ടതിനാല്‍ ഉച്ചയ്ക്ക് ശേഷം കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. നാളെയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഒടിപിയില്‍ കുരുങ്ങി റേഷന്‍ വിതരണം മന്ദഗതിയിലായിരുന്നു. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനോ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോ കഴിയുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ ആക്ഷേപം. റേഷന്‍ കടയിലെ ഇപോസ് മെഷീനില്‍ ബയോമെട്രിക് ഒഴിവാക്കി റേഷന്‍ കാര്‍ഡ് ഉടമയുടെ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയച്ചാണ് (ഒടിപി) ഇപ്പോള്‍ റേഷന്‍ വിതരണം. പാലക്കാട് ജില്ലയില്‍ ഒരു റേഷന്‍ കട ഉടമയ്ക്കു കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് ബയോ മെട്രിക് സംവിധാനം ഒഴിവാക്കിയത്.

റേഷന്‍ കാര്‍ഡിന്റെ നമ്പര്‍, കട ഉടമ ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുമ്പോഴാണ് ഒടിപി ലഭിക്കേണ്ടത്. എന്നാല്‍, പല കാര്‍ഡ് ഉടമകള്‍ക്കും മണിക്കൂറുകളോളം ഫോണില്‍ കണ്ണുനട്ടിരുന്നിട്ടും ഇതു ലഭിക്കുന്നില്ലെന്നാണ് പരാതി. 7 വര്‍ഷം മുന്‍പ് റേഷന്‍ കാര്‍ഡിലെ വിവരശേഖരണത്തിന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറാണ് ഇപോസ് മെഷീനിന്റെ സംവിധാനത്തിലുള്ളത്. ഭൂരിഭാഗം പേരും ഈ ഫോണ്‍ നമ്പര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനിടെ പുതിയ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തു നല്‍കിയവര്‍ക്കും ഒടിപി ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും കടയുടമകള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com