തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രണ്ട് ആശുപത്രികള്‍ മടക്കി, മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ആംബുലന്‍സ് ലോറിയിലിടിച്ച് യുവതിക്ക് അന്ത്യം

ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്
തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രണ്ട് ആശുപത്രികള്‍ മടക്കി, മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ആംബുലന്‍സ് ലോറിയിലിടിച്ച് യുവതിക്ക് അന്ത്യം

ആലപ്പുഴ : ഗുരുതരമായി പൊള്ളലേറ്റ യുവതിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ലോറിക്ക് പിന്നില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സിനുള്ളില്‍ തെറിച്ചുവീണ് യുവതി മരിച്ചു. കോട്ടയം വെച്ചൂര്‍ അംബികാമാര്‍ക്കറ്റ് പുളിമൂട്ടില്‍ നടരാജന്റെ മകല്‍ അഹല്യാദേവി (32) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11.30 ന് ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ അഹല്യയുടെ പിതാവ് നടരാജന്‍, മാതൃസഹോദരന്‍ ദിലീപ്, സഹോദരിഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ കിരണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ തണ്ണീര്‍മുക്കം വെളിയമ്പ്രയിലെ അമ്മ വീട്ടില്‍ വെച്ചാണ് അഹല്യാദേവിക്ക് പൊള്ളലേറ്റത്. ഹൈദരാബാദില്‍ നഴ്‌സായ ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് യുവതി. അഹല്യ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളിത്തിയതാണെന്ന് മുഹമ്മ പൊലീസ് പറയുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് രാത്രി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടും പോകും വഴിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ തല ആംബുലന്‍സിന്റെ ക്യാബിനില്‍ ഇടിച്ചതാണ് അഹല്യാദേവിയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ആറു വയസ്സുള്ള ലിയ മകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com