ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ല മുല്ലപ്പള്ളി;  ശൈലജ ടീച്ചര്‍ കുടുംബാംഗത്തെപ്പോലെ കൂടെ നിന്നു : സജീഷ്

ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു
ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ല മുല്ലപ്പള്ളി;  ശൈലജ ടീച്ചര്‍ കുടുംബാംഗത്തെപ്പോലെ കൂടെ നിന്നു : സജീഷ്

കോഴിക്കോട് : ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച്, നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോള്‍ പക്ഷെ, ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായ ചിലരുടെ മുഖങ്ങള്‍ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല എന്ന് സജീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും ഞാന്‍ ജീവിക്കുന്ന, അന്ന് വടകര പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പളളി രാമചന്ദ്രന്‍ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം പി എന്ന നിലയില്‍ ഉണ്ടായിട്ടില്ല.

ഒപ്പം ഉണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല ശൈലജ ടീച്ചര്‍. ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. ഒടുവില്‍ ഈ കഴിഞ്ഞ മെയ് 21 ലിനിയുടെ ഓര്‍മ്മദിനത്തിലും മറക്കാതെ ടീച്ചര്‍ വിളിച്ചിരുന്നു. സജീഷ് അനുസ്മരിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോള്‍ പക്ഷെ, ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായ ചിലരുടെ മുഖങ്ങള്‍ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വളരെ പ്രയാസം തോന്നുകയും ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും ഞാന്‍ ജീവിക്കുന്ന, അന്ന് വടകര പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രന്‍ സര്‍ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം പി എന്ന നിലയില്‍ ഉണ്ടായിട്ടില്ല.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ പേരാംബ്ര ബ്ലോക്ക് പഞ്ചായത്ത് സാരഥികളും ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അതുപോലെ പേരാംബ്ര യുടെ പ്രിയപ്പെട്ട മന്ത്രി ശ്രീ. ടി പി രാമകൃഷണന്‍ സര്‍, അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട സമയത്ത് കൂടെ ഉണ്ടായിരുന്നവരെ മറക്കാന്‍ കഴിയില്ല.

ഒപ്പം ഉണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല ശൈലജ ടീച്ചര്‍. ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. തുടര്‍ന്ന് അവസരം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ എന്നെയും കുടുംബത്തെയും ബന്ധപ്പെട്ടിരിക്കുന്നു. ഒടുവില്‍ ഈ കഴിഞ്ഞ മെയ് 21 ലിനിയുടെ ഓര്‍മ്മദിനത്തിലും മറക്കാതെ ടീച്ചര്‍ വിളിച്ചിരുന്നു.

ഇങ്ങനെ ഒക്കെ, പ്രതിസന്ധികളില്‍ തളര്‍ന്നു വീണവരുടെ കുടുംബത്തെയും, അതിജീവിച്ചവരെയും ചേര്‍ത്ത് നിര്‍ത്തിയും ടീച്ചര്‍ സഹജീവി സ്‌നേഹത്തിന്റെ ജീവിക്കുന്ന ചിത്രമാണ് വരച്ചുകാട്ടിയത്. ഇപ്പോള്‍ ഉളള പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയില്‍ നിന്നും മായാത്ത ദിനങ്ങളിലെ അനുഭവങ്ങള്‍ ഓര്‍ത്തു പോയെന്ന് മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com