തിരുവനന്തപുരം: നഗരത്തിൽ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അലകം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമായി മൂന്ന് പട്രോളിങ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന നിർദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതായും കാണുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് പ്രവർത്തിച്ചാൽ കടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആ സാഹചര്യത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മാസ്‌ക് ധരിക്കാത്ത 4929 സംഭവങ്ങൾ ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുവെന്നും ക്വാറന്റീൻ ലംഘിച്ച 19 പേർക്കെതിരേ ഇന്ന് കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 127 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം മൂവായിരം കടന്നു. എല്ലാ ജില്ലകളിലും രോഗ ബാധിതരുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ