മലപ്പുറം: ക്വാറന്റീൻ തെറ്റിച്ചയാൾ ബസ് യാത്ര നടത്തിയതിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറും വനിതാ കണ്ടക്ടറും ഉൾപ്പെടെ 11 പേർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസിൽ യാത്ര ചെയ്തവരാണ് നിരീക്ഷണത്തിലായത്. ഡ്രൈവറും കണ്ടക്ടറും ഒഴികെ ബാക്കിയുള്ളവർ കോട്ടയം, എറണാകുളം ജില്ലക്കാരാണ്.
കുറ്റിപ്പുറത്തുനിന്ന് പുറപ്പെട്ട ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് യാത്രക്കാരിലൊരാൾ ശ്വാസംമുട്ടുന്നതായും തലകറക്കം അനുഭവപ്പെടുന്നതായും കണ്ടക്ടറെ അറിയിച്ചത്. കാസർകോട്ടുനിന്നാണ് വരുന്നതെന്നും രണ്ട് ദിവസം മുൻപ് ഡൽഹിയിൽനിന്ന് വന്നതാണെന്നും പറഞ്ഞു. നിരീക്ഷണത്തിലിരിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും ആലുവയിലെ സുഹൃത്തിന്റെ പക്കലുള്ള പാസ്പോർട്ട് വാങ്ങാൻ പുറപ്പെട്ടതായിരുന്നു.
അധികൃതരുടെ നിർദേശമനുസരിച്ച് ബസ് ഡിപ്പോയിൽ എത്തിക്കുകയും യാത്രക്കാരനെ 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്തു. ബസ് ജീവനക്കാരെയും യാത്രക്കാരെയും കോവിഡ് കേന്ദ്രത്തിലെത്തിച്ച് വേണ്ട നിർദേശങ്ങൾ നൽകിയശേഷം വീടുകളിലേക്ക് അയക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ചില യാത്രക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. എടപ്പാളിലും കുന്നംകുളത്തും ഇറങ്ങിയവരെയാണ് കണ്ടെത്തേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ