തിരുവനന്തപുരത്തെ ഡല്‍ഹിയും ചെന്നൈയുമാക്കി മാറ്റാന്‍ ശ്രമം; പ്രതിപക്ഷ സമരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കടകംപളളി

കോവിഡ് പടരുന്നതിനിടയിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്‍
തിരുവനന്തപുരത്തെ ഡല്‍ഹിയും ചെന്നൈയുമാക്കി മാറ്റാന്‍ ശ്രമം; പ്രതിപക്ഷ സമരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കടകംപളളി

തിരുവനന്തപുരം: കോവിഡ് പടരുന്നതിനിടയിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഡല്‍ഹി, ചെന്നൈ പോലെ തലസ്ഥാനത്തെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച് മാതൃക കാട്ടാന്‍ തയ്യാറാവാണം. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരം സമരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകും. ചെന്നൈ, മുംബൈ, ഡല്‍ഹി പോലെ തലസ്ഥാനത്തെ മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്ന് മാത്രമാണ് ഇത്തരക്കാരോട് അഭ്യര്‍ത്ഥിക്കാന്‍ ഉളളതെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാന നഗരിയില്‍ ഫലപ്രദമായ രീതിയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്. എന്നാല്‍ സമീപദിവസങ്ങളില്‍ കാണുന്ന കാഴ്ചകള്‍ ആശങ്കകള്‍ ഉണര്‍ത്തുന്നതാണ്. സാമൂഹിക വ്യാപനത്തിന് കാരണമാകുന്ന തരത്തിലാണ് ഉത്തരവാദിത്തമുളള കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രണങ്ങള്‍ ഒന്നും ബാധകമല്ല എന്ന മട്ടിലാണ് ഇവരുടെ പ്രവര്‍ത്തനം. മാര്‍ച്ചുകളിലും മറ്റു നൂറ് കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. കോവിഡ് ഭീതിയില്‍ ഇവരെ പിടിച്ചുമാറ്റാന്‍ പോലും പൊലീസിന് കഴിയാത്ത സാഹചര്യമാണ്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ കോവിഡ് രോഗബാധ ഉളളവര്‍ വരെ ഉണ്ടാകാം?. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. ശക്തമായ നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. മേയര്‍, ജില്ലാ കളക്ടര്‍, ജീല്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com