വലയ സൂര്യഗ്രഹണത്തിന് ശേഷം ആദ്യത്തെ സൂര്യഗ്രഹണം; നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വലയ സൂര്യഗ്രഹണം 2019 ഡിസംബര്‍ 26ന് സംഭവിച്ച ശേഷം ദൃശ്യമാകുന്ന ആദ്യ സൂര്യഗ്രഹണമാണിത്.
വലയ സൂര്യഗ്രഹണത്തിന് ശേഷം ആദ്യത്തെ സൂര്യഗ്രഹണം; നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചി: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണമാണ് നാളെ നടക്കാന്‍ പോകുന്നത്. വലയ സൂര്യഗ്രഹണം 2019 ഡിസംബര്‍ 26ന് സംഭവിച്ച ശേഷം ദൃശ്യമാകുന്ന ആദ്യ സൂര്യഗ്രഹണമാണിത്. നാളെ രാവിലെ 9.15 മുതല്‍ ഉച്ച കഴിഞ്ഞ് 3.04വരെ വ്യത്യസ്ത തോതില്‍ ഇന്ത്യയിലാകെ സൂര്യഗ്രഹണം ദൃശ്യമാകും.

കേരളത്തില്‍ ഭാഗിക ഗ്രഹണമായിരിക്കും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലയ ഗ്രഹണമാകും അനുഭപ്പെടുക.

നാളെ കേരളത്തില്‍ തിരുവനന്തപുരത്ത് രാവിലെ 10.15 നാണ് ഗ്രഹണം ആരംഭിക്കുക. 11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും. തൃശൂരില്‍ രാവിലെ 10:10 ന് തുടങ്ങി 11:39ന് ഏറ്റവും ശക്തമാകുകയും ഉച്ചക്ക് 1:19ന് അവസാനിക്കുകയും ചെയ്യും. കാസര്‍കോട് രാവിലെ 10.05ന് ഗ്രഹണം ആരംഭിക്കും. 11.37ന് പാരമ്യതയിലെത്തും. 1.21 ന് അവസാനിക്കും. കേരളത്തില്‍ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാകുക 2022 ഒക്ടോബര്‍ 25നായിരിക്കും. അതും ഭാഗിക ഗ്രഹണമായാണ് അനുഭവപ്പെടുക.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യഗ്രഹണം നിരീക്ഷിക്കരുത്. സൂര്യനില്‍നിന്ന് എപ്പോഴും പുറപ്പെടുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ നേത്രങ്ങള്‍ക്ക് ഹാനികരമാണ് എന്നതാണ് കാരണം.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രമോ വീഡിയോയോ എടുക്കരുത്.

ടെലസ്‌കോപ്പ്, എക്‌സ്‌റേ ഫിലിമുകള്‍, ബൈനോക്കുലര്‍ തുടങ്ങിയവ ഉപയോഗിച്ച് സൂര്യഗ്രഹണം വീക്ഷിക്കരുത്.

അംഗീകൃത ഫില്‍ട്ടര്‍ ഉപയോഗിച്ചോ പ്രാജക്ഷന്‍ സംവിധാനംഉപയോഗിച്ചോ ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com