കെ എല്‍ ബി ജെ 4836 ഓട്ടോയില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം; തലസ്ഥാനത്ത് അതീവ ജാഗ്രത, ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

ഓട്ടോ ഡ്രൈവര്‍ക്ക് രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു
സെക്രട്ടേറിയറ്റിന് മുന്നിലെ പൊലീസ് സന്നാഹം/ചിത്രം: എക്‌സ്പ്രസ്‌
സെക്രട്ടേറിയറ്റിന് മുന്നിലെ പൊലീസ് സന്നാഹം/ചിത്രം: എക്‌സ്പ്രസ്‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് 19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഇദ്ദേഹത്തിനുള്ളത്. മെയ് 30ന് ഇദ്ദേഹം കരമനയില്‍ 15പേരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. മൂന്നാം തീയതി മുതല്‍ ഓട്ടോ ട്രിപ്പ് നടത്തി. വട്ടിയൂര്‍ക്കാവ്, പൂജപ്പുര, ചാക്ക, പേരൂര്‍ക്കട, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിലേക്ക് സവാരി നടത്തി.

17ാം തീയതി ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റലിലെത്തിയ ഇദ്ദേഹം, 18നാണ് കോവിഡ് ടെസ്റ്റ് നടത്താനായി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തുന്നത്. 19ന് കോവിഡ് സ്ഥിരീകരിച്ചു. കുടുംബത്തെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞദവിസം ഇദ്ദേഹത്തിന്റെ പതിനെട്ട് വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കെ എല്‍ ബി ജെ 4836 ഓട്ടോയില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.

എന്നാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാളെ കൗണ്‍സിലര്‍മാരുടെയും എംഎല്‍എമാരുടെയും യോഗം വിളിക്കും.

തിരുവനന്തപുരം നഗരസഭയെ  ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ കരുതല്‍ പാലിക്കേണ്ടതുണ്ട് കടകളില്‍ സാധനങ്ങള്‍ വാങ്ങുവാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിച്ചേരുന്നവര്‍ കൃത്യമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഹാന്‍ഡ് വാഷ് ,സാനിറ്റൈസര്‍ എന്നിവ കടയുടമകള്‍ കരുതി വയ്‌ക്കേണ്ടതും കടയിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ കോവിഡ് 19  നിയന്ത്രണ പ്രോട്ടോകോള്‍ കൃത്യമായും പാലിക്കപ്പെടേണ്ടതുമാണ്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളും എല്ലാ കടയുടമകളും കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നഗരസഭയുടെ 9496434517 എന്ന സ്‌ക്വാഡ് ഫോണ്‍ നമ്പറിലേക്ക് വരുന്ന പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com