കണ്ണൂർ: ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടാൻ മാസ്ക് വെല്ലുവിളിയാകുന്നതായി പൊലീസ്. പുറത്തിറങ്ങുമ്പോൾ ആളുകൾ മാസ്ക് വെയ്ക്കുന്നതിനാൽ സിസിടിവി നോക്കിയാലും പ്രതിയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.
തോട്ടട പോളിടെക്നിക് ഹോസ്റ്റലിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ട് റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടത്. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനും, കവർച്ച കേസ് പ്രതിയായ റംസാനുമാണ് ചാടിപ്പോയത്. ഇതിൽ മണിക്കുട്ടനെ അന്ന് രാത്രി തന്നെ എടക്കാട് പൊലീസ് പിടികൂടി. പക്ഷെ റംസാനെ പിടികൂടാൻ ഇനിയും കഴിഞ്ഞില്ല.
ലോറി മോഷ്ടിച്ച് കടക്കുന്നതിന് ഇടയിലാണ് റംസാൻ കാസർകോട് വച്ച് ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കാസർകോട് ജില്ലയിലേക്ക് റംസാൻ കടന്നേക്കാമെന്നാണ് പൊലീസിൻറെ നിഗമനം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആളുകളെല്ലാം മാസ്ക് ധരിച്ചിരിക്കുന്നതിനാൽ പ്രതിയെ തിരിച്ചറിയുന്നത് തലവേദനയാണ്. പ്രതിയുടെ ചിത്രം പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചുവെങ്കിലും ആളുകൾ ഇയാളെ തിരിച്ചറിയാൻ സാധ്യത കുറവാണെന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ