പളളിയിലെ തീപിടിത്തത്തില്‍ ചിലര്‍ക്ക് പൊളളലേറ്റതില്‍ മനോവിഷമത്തില്‍, വൈദികന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

പളളിവളപ്പിലെ  കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം
പളളിയിലെ തീപിടിത്തത്തില്‍ ചിലര്‍ക്ക് പൊളളലേറ്റതില്‍ മനോവിഷമത്തില്‍, വൈദികന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കോട്ടയം: പളളിവളപ്പിലെ  കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപകാലത്ത് പളളിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പൊളളലേറ്റിരുന്നു. ഇതില്‍ മനോവിഷമത്തിലായിരുന്നു കോട്ടയം പുന്നത്തുറ സെന്റ് തോമസ് പളളി വികാരിയെന്ന് ചങ്ങനാശേരി അതിരൂപത അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കോട്ടയം അയര്‍ക്കുന്നത്തെ പളളിവളപ്പിലുളള കിണറ്റിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എടത്വ സ്വദേശിയാണ് ജോര്‍ജ് എട്ടുപറയില്‍. ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തെരച്ചലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വൈദികന്‍ ഇന്നലെ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പളളിപരിസരത്തെ  സിസിടിവി ഓഫാക്കിയതായും പൊലീസ് പറയുന്നു.

സമീപകാലത്ത് പളളിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ വൈദികന്‍ ദുഃഖത്തിലായിരുന്നു. നാല് പേര്‍ക്ക് പൊളളലേറ്റതിന് പുറമേ ചില രേഖകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ട് അതിരൂപതയെ വൈദികന്‍ സമീപിച്ചിരുന്നു. വൈദികനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത അധികൃതര്‍ പറയുന്നു.  പളളി പരിസരത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും കിണറ്റില്‍ വൈദികന്റെ മൃതദേഹം കണ്ട നിലയും ദുരൂഹത ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന്് കേസെടുത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com