കൊച്ചി; നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ പിതാവ് ഷൈജു തോമസ് മുൻപും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ്. 54 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടിട്ടുള്ളത്. കുഞ്ഞ് രാത്രിയിൽ കരയുന്നതിനെ ചൊല്ലിയും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ട്. കൂടാതെ മദ്യലഹരിയിൽ ഭാര്യയെയും സഹോദരിയെയും ആക്രമിക്കാറുണ്ടെന്നു പൊലീസ് പറഞ്ഞു.
ഫെയ്‍സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാൾ സ്വദേശിനിയെ ഷൈജു ഒരു വർഷം മുൻപാണു വിവാഹം കഴിച്ചത്. 18ന് പുലർച്ചെയാണു കുഞ്ഞ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ അബോധാവസ്ഥയിലായ കുഞ്ഞിനെ ഷൈജുവും മാതാവും സഹോദരിയും ചേർന്നാണ് ഓട്ടോറിക്ഷയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽ നിന്നു വീണതാണെന്നാണു ആശുപത്രി അധികൃതരോട് അവർ പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകാൻ വിളിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറോടും കുട്ടി വീണതാണെന്നാണു ഷൈജു പറഞ്ഞത്.
മിക്ക ദിവസവും ഷൈജു മദ്യപിച്ചാണു വീട്ടിൽ എത്താറുള്ളതെങ്കിലും കുഞ്ഞിനെ ആക്രമിച്ച ദിവസം മദ്യപിച്ചിരുന്നില്ലെന്നു കുഞ്ഞിന്റെ അമ്മ പൊലീസിനു മൊഴി നൽകി. വീട്ടിൽ നിന്നു സ്ഥിരമായി ബഹളം കേൾക്കാറുണ്ടെന്ന് അയൽക്കാർ പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരം അവർ അറിയുന്നത്. ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് സ്വദേശി കഴിഞ്ഞദിവസമാണ് അറസ്റ്റിലാവുന്നത്. പ്രതിക്ക് നാട്ടുകാരുമായി അടുപ്പമില്ല. അതിനിടെ പരുക്കേറ്റ കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. തലയിലെ രക്തസ്രാവം നീക്കാൻ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ