മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. മേഖലാ സെക്രട്ടറി പികെ ഷഫീഖ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പ്രകടനത്തിനു നേതൃത്വം നൽകിയ ഷഫീഖിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പികെ മുബഷിർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷഫീഖിനു പുറമേ ബ്ലോക്ക് കമ്മിറ്റി അംഗം ഷബീബ് മനയിൽ, വിപി ബെനീഷ് സദർ, ജോഷി താളിപ്പാടം എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഒരാളെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് മൂത്തേടത്ത് നടത്തിയ പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം.
അരിയിൽ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നായിരുന്നു മുദ്രാവാക്യം വിളികൾ. കോൺഗ്രസ് സിപിഎം സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് മൂത്തേടം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്.
ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ