കോവിഡ് ടെസ്റ്റ് വേണ്ട, പ്രവാസികള്‍ക്കു മടങ്ങാന്‍ പിപിഇ മതി; കിറ്റ് വിമാന കമ്പനികള്‍ നല്‍കും

കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതു പ്രായോഗികമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം
കോവിഡ് ടെസ്റ്റ് വേണ്ട, പ്രവാസികള്‍ക്കു മടങ്ങാന്‍ പിപിഇ മതി; കിറ്റ് വിമാന കമ്പനികള്‍ നല്‍കും

തിരുവനന്തപുരം: കോവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്നു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്‌മെന്റ് (പിപിഇ) ധരിച്ചു വരുന്നതിനു അനുമതി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതു പ്രായോഗികമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

വലിയ പണച്ചെലവില്ലാത്ത ട്രൂനാറ്റ് ടെസ്റ്റ് നടത്തി, കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വേണം പ്രവാസികള്‍ വരാന്‍ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നേരത്തെയുള്ള തീരുമാനം. കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നത് രോഗവ്യാപനത്തിന് ഇടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥ്ാനത്തിലായിരുന്നു ഇത്. ഇതു പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ട്രൂനാറ്റ് ടെസ്റ്റ് പല വിദേശരാജ്യങ്ങളിലും അംഗീകരിച്ചില്ലെന്നും ഇതിനുള്ള സംവിധാനം ഒരുക്കല്‍ പ്രായോഗമല്ലെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്.

റാപ്പിഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തില്‍ എന്തു നടപടി സ്വീകരിക്കാനാവുമെന്ന് പരിശോധിച്ചു വരികയാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാന്‍ പ്രവാസികളെ അനുവദിക്കാമെന്നു തീരുമാനമായത്. പിപിഇ കിറ്റ് വിമാന കമ്പനികള്‍ നല്‍കണം. പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്നു മടങ്ങുന്നവര്‍ക്കു മാത്രമാണ് ഇളവ് അനുവദിക്കുക.

സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്കു മടങ്ങാനാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com