'സാറേ, ഇനിയവൻ കക്കില്ല, ഞാൻ എങ്ങോട്ടേക്കും വിടില്ല'; പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞ് അജയ് ബാബുവിന്റെ അമ്മ

ഹാമിർപുർ ജില്ലയിലെ ടോളമാഹ് ഗ്രാമത്തിലെ വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തിയതിന് ശേഷമാണ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദനനെ ഫോൺ വിളിച്ചത്
'സാറേ, ഇനിയവൻ കക്കില്ല, ഞാൻ എങ്ങോട്ടേക്കും വിടില്ല'; പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞ് അജയ് ബാബുവിന്റെ അമ്മ

കൊച്ചി; വിശന്നപ്പോൾ 600 രൂപ മോഷ്ടിച്ച കുട്ടിത്തടവുകാരന്റെ ജയിൽ മോചനം വലിയ വാർത്തയായിരുന്നു. ഇപ്പോൾ കേരളത്തിൽ നിന്ന് ഉത്തർപ്രദേശിലെ സ്വന്തം ​ഗ്രാമത്തിലേക്ക് എത്തിയിരിക്കുകയാണ് അജയ്ബാബു. കേരളത്തിന്റെ സ്നേഹം ആവോളം അറിഞ്ഞ അജയ് ബാബുവിന് ജയിൽ അധികൃതരോട് പറയാനുള്ളത് ഒന്നുമാത്രമായിരുന്നു ഒരിക്കലും മോഷണം നടത്തില്ലെന്ന്.

ഹാമിർപുർ ജില്ലയിലെ ടോളമാഹ് ഗ്രാമത്തിലെ വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തിയതിന് ശേഷമാണ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദനനെ ഫോൺ വിളിച്ചത്. താനിനി കേരളത്തിലേക്കില്ലെന്നും ലോക്ഡൗൺ കഴിഞ്ഞാൽ ഹൈദരാബാദിൽ കെട്ടിട നിർമാണത്തൊഴിലിന് പോകാനാണ് ആഗ്രഹമെന്നും അജയ്ബാബു പറഞ്ഞു. ജയിലിൽനിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കാനാവില്ലെന്നും എന്തുവന്നാലും ഇനി മോഷ്ടിക്കില്ലെന്ന് ആ സ്നേഹത്തെച്ചൊല്ലി സത്യം ചെയ്യുന്നതായും അജയ്ബാബു പറഞ്ഞു.

അജയ്ബാബുവിന്റെ അമ്മയും ജയിൽ സൂപ്രണ്ടിനോട് സംസാരിച്ചു. മകന് നൽകിയ സഹായത്തിനും സ്നേഹത്തിനും നന്ദി പറയാനും മറന്നില്ല.  ഇനിയവൻ കക്കില്ലെന്നും താൻ ഇനി അവനെ ഒരു സ്ഥലത്തേക്കും വിടില്ലെന്നുമാണ് അവർ പറഞ്ഞത്. നാലുമാസംകൂടി ഇന്നലെയാണ് ഞാൻ ശരിക്കുറങ്ങിയത്, ഇവനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി- പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. മംഗളാ എക്സ്പ്രസിൽ തിങ്കളാഴ്ചയാണ് അജയ് സ്വന്തം വീട്ടിൽ എത്തിയത്.

ലോക്ഡൗൺകാലത്ത് യാചനപോലും പരാജയപ്പെട്ടപ്പോഴാണ് ബാങ്ക് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പൈപ്പ് പിടിച്ചുകയറി മേശതുറന്ന് 600 രൂപ മോഷ്ടിച്ചതെന്നാണ് അജയ്ബാബു കുറ്റസമ്മതം നടത്തിയത്. അമ്മയെ വിളിക്കുന്നതിനുള്ള ഫോൺ വീണ്ടെടുക്കാൻ കണ്ണൂർ ജയിലിൽനിന്ന് ചാടി കാസർകോട്ട് പോലീസ് സ്റ്റേഷനിലേക്ക് ഓടുന്നതിനിടയിലാണ് അജയ് വീണ്ടും പിടിയിലായി കണ്ണൂർ സ്‌പെഷ്യൽ സബ്‌ ജയിലിലെത്തുന്നത്. ജാമ്യത്തിലെടുക്കാനാളില്ലാത്ത കുട്ടിത്തടവുകാരനായ അജയ്ബാബുവിന്റെ നാടും വീടും എവിടെയെന്ന് കണ്ടെത്തി ജയിൽമോചനത്തിനുള്ള എല്ലാ പ്രവർത്തനവും ജയിൽ അധികൃതർ നടത്തുകയായിരുന്നു.  ജാമ്യം ലഭിച്ച അജയിന് രണ്ടുജോടി വസ്ത്രവും രണ്ടുദിവസത്തെ ഭക്ഷണവും പോക്കറ്റ് മണിയും കൊടുത്താണ് പൊലീസുകാർ യാത്രയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com