കൊച്ചി : സിനിമാനടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ കൂടുതല്‍ പേരെ കബളിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഒരു നടിയെയും ഒരു മോഡലിനെയുമാണ് പ്രതികള്‍ കബളിപ്പിച്ചത്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയിൽ താമസമാക്കിയ നടിയുമാണ് തട്ടിപ്പിന് ഇരയായവർ. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഏതാനും യുവനടിമാരെയും സംഘം സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒരു നടിയില്‍ നിന്നും 10,000 രൂപയും മറ്റൊരാളില്‍ നിന്നും സ്വര്‍ണമാലയും പ്രതികള്‍ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി മരട് പൊലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
നടി ഷംന കാസിമില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുക്കാനാണ് പദ്ധതിയിട്ടത്. വിവാഹാലോചനയുടെ പേരിലാണ് സംഘം ഷംനയുടെ കുടുംബവുമായി അടുത്തത്. വരന്റെ ചിത്രമായി സംഘം അയച്ചുകൊടുത്തത് കാസര്‍കോട് സ്വദേശിയായ ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഷംനകാസിമിന്റെ വീട്ടിലെത്തിയ സംഘം വീടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഷംനയുടെ അമ്മയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശികളായ നാലു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ