വരന്റെ ചിത്രമായി നൽകിയത് ടിക് ടോക് താരത്തിന്റെ ഫോട്ടോ, അന്‍വറായി 'അഭിനയിച്ച' റഫീഖ് രണ്ടുകുട്ടികളുടെ അച്ഛന്‍, ഷംനയില്‍ നിന്നും ലക്ഷ്യമിട്ടത് 10 ലക്ഷം രൂപ

വിവാഹാലോചനയ്‌ക്കെന്ന പേപേരിലാണ് ഷംനയുടെ കുടുംബത്തെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്
വരന്റെ ചിത്രമായി നൽകിയത് ടിക് ടോക് താരത്തിന്റെ ഫോട്ടോ, അന്‍വറായി 'അഭിനയിച്ച' റഫീഖ് രണ്ടുകുട്ടികളുടെ അച്ഛന്‍, ഷംനയില്‍ നിന്നും ലക്ഷ്യമിട്ടത് 10 ലക്ഷം രൂപ


കൊച്ചി : സിനിമാനടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹ ആലോചനയുമായാണ് സംഘം നടിയുടെ വീട്ടുകാരുമായി അടുക്കുന്നത്. വരന്റെ ചിത്രമായി സംഘം അയച്ചുകൊടുത്തത് കാസര്‍കോട് സ്വദേശിയായ ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണെന്ന് പൊലീസ് വ്യക്തമാക്കി.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. വിവാഹാലോചനയ്‌ക്കെന്ന പേപേരിലാണ് ഷംനയുടെ കുടുംബത്തെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താത്പര്യം അറിയിച്ചു. തുടര്‍ന്ന് പയ്യനും പിതാവും പെണ്ണുകാണാന്‍ എത്താമെന്നറിയിച്ചു. എന്നാല്‍, ജൂണ്‍ മൂന്നിന് മറ്റ് ആറുപേരാണ് മരടിലെ ഷംനയുടെ വീട്ടിലെത്തുന്നത്. പയ്യനും പിതാവും മറ്റൊരുദിവസം വരുമെന്നും അറിയിച്ചു.

പിന്നീട് വരന്‍ അന്‍വറായി എത്തിയത് കേസില്‍ അറസ്റ്റിലായ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ് ആണ്. ഇയാള്‍ രണഅട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു. നടിയില്‍ നിന്നും പ്രതികള്‍ പത്തുലക്ഷം രൂപ ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം. പരിചയപ്പെട്ട് പെട്ടെന്നുതന്നെ പ്രതികള്‍ ഒരു ലക്ഷം രൂപയോളം ആവശ്യപ്പെട്ടതോടെ നടിയ്ക്ക് സംശയം തോന്നി. പന്തികേടു തോന്നി ഇവരെപ്പറ്റി ഷംനയുടെ പിതാവ് കൂടുതല്‍ അന്വേഷിച്ചു. ഇതോടെ ഇവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടു.

ഇതിനിടെ പ്രതികള്‍ ഭീഷണി തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തൃശ്ശൂര്‍ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ്(30), കടവല്ലൂര്‍ കമ്മക്കാട്ട് രമേശ്(35), കൈപ്പമംഗലം പുത്തന്‍പ്പുര ശരത്ത്(25), ചേറ്റുവ സ്വദേശി അമ്പലത്ത് അഷ്‌റഫ്(52) എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടുന്നത്. പിടിയിലായത്. സംഭവത്തില്‍ മുഖ്യപ്രതി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com