പാലക്കാട്; വിളവെടുപ്പു നടത്താൻ തൊഴിലാളികൾക്ക് നൽകിയത് 460 രൂപയാണ്. എന്നാൽ വിളവെടുത്ത 100 കിലോ വെണ്ടക്കയ്ക്ക് ലഭിച്ചത് 400 രൂപ. ഗത്യന്തരമില്ലാതെ ഒരേക്കറിലെ വിള ഉഴുതുമറിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പറയിലെ കർഷകനാണ് വില ലഭിക്കാത്തതിനെ തുടർന്ന് കൃഷി ഒന്നടങ്കം നശിപ്പിക്കേണ്ടിവന്നത്. വെണ്ടയ്ക്ക് പകരം നെൽകൃഷി ചെയ്യാൻ ഒരുങ്ങുകയാണ് വെള്ളാരംകൽമേട് മേനോൻകളം വി.എസ്.സുന്ദരൻ എന്ന 68കാരൻ.
സുന്ദരനും ഭാര്യ സരോജിനിയും മണൽത്തോട് ഒറ്റക്കടയിൽ 5 വർഷത്തോളമായി നിലം പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയാണ്. സാധാരണ വെണ്ട 35 മുതൽ 45 തവണ വരെ വിളവെടുക്കാറുണ്ട്. പത്താമത്തെ വിളവെടുപ്പാകുമ്പോഴേക്കും 250 കിലോ വരെ ലഭിച്ചുതുടങ്ങും. ഇപ്പോൾ 3 തവണ മാത്രമാണു വിളവെടുത്തത്. 100 കിലോഗ്രാമിൽ താഴെ വെണ്ടക്ക കൊഴിഞ്ഞാമ്പാറ വിപണിയിലെത്തിച്ചപ്പോൾ 4 രൂപ നിരക്കിൽ 400 രൂപയാണു ലഭിച്ചത്. തൊഴിലാളികൾക്ക് കൂലികൊടുത്തതും പാട്ടത്തുകയും കൃഷിയിറക്കാനുള്ള ചെലവുമടക്കം 30,000 രൂപയോളം മുതൽമുടക്കുണ്ടെന്നു സുന്ദരൻ പറയുന്നു.
എന്നാൽ കിലോവിന് 30 രൂപയ്ക്ക് ഇവരുടെ സമീപപ്രദേശങ്ങളിൽ പോലും വെണ്ടയ്ക്ക് വില. വെണ്ടക്കയ്ക്ക് പകരമായി നെൽക്കൃഷി ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം. അതിനുള്ള ഞാറു വില പറഞ്ഞുറപ്പിച്ചിട്ടുണ്ടെന്നും വെണ്ടച്ചെടികൾ പച്ചിലവളമാകുമെന്നും സുന്ദരൻ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ