കണ്ണൂരില്‍  ആറ് സിഐഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ്, കരസേന കാന്റീനിലെ 3 ജീവനക്കാര്‍ക്ക് രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ സിഐഎസ്എഫുകാരും 3 പേര്‍ ആര്‍മി ഡിഎസ്‌സി കാന്റീന്‍ ജീവനക്കാരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കണ്ണൂര്‍ ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ സിഐഎസ്എഫുകാരും 3 പേര്‍ ആര്‍മി ഡിഎസ്‌സി കാന്റീന്‍ ജീവനക്കാരും. കണ്ണൂരില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച സിഐഎസ്എഫ് ജവാന്മാരില്‍ രണ്ടുപേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. സിഐഎസ്എഫുകാരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

കേരളത്തില്‍ ഇന്ന് 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ് 50, സൗദി അറേബ്യ 15, യു.എ.ഇ. 14, ഖത്തര്‍  6, ഒമാന്‍ 4, ശ്രീലങ്ക 1, ഇറ്റലി 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര  15, ഡല്‍ഹി 11, തമിഴ്‌നാട് 10, ഹരിയാന 6, കര്‍ണാടക 2, ഉത്തര്‍പ്രദേശ് 1, തെലുങ്കാന 1, ജമ്മു കാശ്മീര്‍ 1, മധ്യപ്രദേശ് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും (സി.ഐ.എസ്.എഫ്. കാരന്‍) വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (പാലക്കാട്2, കോഴിക്കോട്1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, കണ്ണൂര്‍ (കാസര്‍കോട്1) ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2006 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5859 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,456 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4510 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 43,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 41,569 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com