വാഹന പരിശോധന കര്‍ക്കശമാക്കുന്നു, കൂടുതല്‍ ആളുണ്ടായാല്‍ നടപടി, രാത്രി ഒന്‍പതിനു ശേഷം നിയന്ത്രണം

വാഹന പരിശോധന കര്‍ക്കശമാക്കുന്നു, കൂടുതല്‍ ആളുണ്ടായാല്‍ നടപടി, രാത്രി ഒന്‍പതിനു ശേഷം നിയന്ത്രണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു സാധ്യതയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസര്‍വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. ഇരുചക്രവാഹനത്തില്‍ മാസ്‌ക്കും ഹെല്‍മെറ്റും ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കടകള്‍, ചന്തകള്‍ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല.  ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് പൊലീസ് നടപടി ഊര്‍ജിതപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന് അയച്ചു നല്‍കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം.

വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയില്‍ ബന്ധുവീടുകള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുവദിക്കില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതല്‍ കര്‍ശനമാക്കും. ഇത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല.

മാസ്‌ക് ധരിക്കാത്ത 6187 സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com