ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുളള ശുപാര്‍ശയ്ക്ക് ഗതാഗത വകുപ്പിന്റെ അംഗീകാരം, തീരുമാനം മുഖ്യമന്ത്രിക്ക്; മിനിമം നിരക്ക് 12 ആക്കണമെന്ന് കെഎസ്ആര്‍ടിസി

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ ഗതാഗത വകുപ്പ് അംഗീകരിച്ചു
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുളള ശുപാര്‍ശയ്ക്ക് ഗതാഗത വകുപ്പിന്റെ അംഗീകാരം, തീരുമാനം മുഖ്യമന്ത്രിക്ക്; മിനിമം നിരക്ക് 12 ആക്കണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം :  ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ ഗതാഗത വകുപ്പ് അംഗീകരിച്ചു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ. ഇന്ധനവില വര്‍ധനയും യാത്രക്കാരുടെ കുറവും ചൂണ്ടിക്കാണിച്ച് കോവിഡ് കാലത്തേക്കുളള പ്രത്യേക ശുപാര്‍ശയാണ് മുഖ്യമന്ത്രിയുടെ പരിഗണനയിലുളളത്. തിങ്കളാഴ്ചയോ, ബുധനാഴ്ചയോ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടുളള പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന കത്ത് നല്‍കി.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ശുപാര്‍ശ അംഗീകരിച്ചത്. ബസ് ചാര്‍ജ് 25 ശതമാനമെങ്കിലും കൂട്ടണമെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഓരോ കിലോമീറ്ററിനും 90 പൈസയാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയ്ക്കുളള ഗതാഗത വകുപ്പിന്റെ ശുപാര്‍ശ കോവിഡ് കാലത്തേയ്ക്ക് മാത്രമാണ്. സ്ഥിരമായ വര്‍ധന ചര്‍ച്ചകള്‍ക്ക് ശേഷമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ  പ്രധാന ശുപാര്‍ശ. തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാല്‍ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്‌റ്റേജുകളിലെ നിരക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാര്‍ശയും കമ്മീഷന്റ റിപ്പോര്‍ട്ടിലുണ്ട്.  വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നതിനാല്‍  അതു കൂടി  കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന ആയതിനാല്‍  ഇടതു മുന്നണിയില്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍ . അങ്ങനെയെങ്കില്‍ ഗതാഗത വകുപ്പിന്റെ ഗുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ പ്രഖ്യാപനം ഉണ്ടായേക്കും.

നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഇത് കൂടി  കണക്കിലെടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിച്ചത്. നേരത്തെ 50 ശതമാനം ചാര്‍ജ് വര്‍ധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ്  കമ്മീഷനോട്  റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍  സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com