ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിലേക്ക്. ജൂലൈ മാസത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ എത്തും. ജൂലൈ ഒന്നാം തീയതി മുതൽ 14ാം തീയതി വരെയുള്ള വിമാനങ്ങളുടെ പട്ടിക പുറത്തു വന്നു.
യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് 39 വിമാനങ്ങൾ വീതവും ഒമാനിൽ നിന്ന് 13 ഉം മലേഷ്യയിൽ നിന്ന് രണ്ടും സിഗപ്പൂരിൽ നിന്ന് ഒരു വിമാനവും സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും വിമാനങ്ങൾ എത്തുന്നത്. ഒന്നാം തീയതി ബഹ്‌റൈൻ, ഒമാൻ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ പുറപ്പെടും. 177 യാത്രക്കാർ വീതമായിരിക്കും ഈ വിമാനങ്ങളിൽ വരുന്നത്. മുൻഗണനാക്രമം പാലിച്ച് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം.
കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ സർവീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇതുവരെ 750 വിമാനങ്ങളിലായി ഒന്നരലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന 175 വിമാന സർവീസുകൾ വരും ദിവസങ്ങളിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ