ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസ്: മുഖ്യ ആസൂത്രകന്‍ ഒളിവില്‍, പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് മുഹമ്മദ് ഷരീഫ്

കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസില്‍  മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷരീഫ് ഒളിവില്‍
ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസ്: മുഖ്യ ആസൂത്രകന്‍ ഒളിവില്‍, പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് മുഹമ്മദ് ഷരീഫ്

കൊച്ചി: കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസില്‍  മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷരീഫ് ഒളിവില്‍. തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന. പരസ്യം കൊടുത്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയത് മുഹമ്മദ് ഷരീഫാണെന്ന് പൊലീസ് പറയുന്നു. അതിനിടെ കേസില്‍ പിടിയിലായ നാല് പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി റെഫീഖ് ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പരാതിക്കാരായ പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനനത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പെണ്‍കുട്ടികളെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ, നടി ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പില്‍ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും ഇന്നത്തെ ചോദ്യം ചെയ്യലില്‍ പൊലീസ് വ്യക്തത വരുത്തും. സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളിലും പ്രതികളെ ചോദ്യം ചെയ്യും. ആദ്യം അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ കേസില്‍ പങ്കുള്ള അബ്ദുല്‍ സലാം, അബൂബക്കര്‍ എന്നീ രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ദുബൈയില്‍ ഉള്ള വരന്‍ അന്‍വറിന്റെ അച്ഛനെന്ന വ്യാജേന നടിയുടെ വീട്ടിലെത്തിയത് അബൂബക്കര്‍ ആയിരുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റഫീഖിന്റെ ബന്ധുവാണ് അബൂബക്കര്‍. തൃശ്ശൂര്‍ സ്വദേശി അബദുള്‍ സലാമിനെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷംന കാസിമിന്റെ വീട്ടില്‍ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തില്‍ അബദുള്‍ സലാമും ഉള്‍പ്പെട്ടിരുന്നു.

കേസില്‍ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷംനാ കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡല്‍ അടക്കമുള്ളവര്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പ്രതികള്‍ സ്വര്‍ണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികള്‍ പരാതിപ്പെട്ടിരുന്നു. നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ പ്രതികള്‍ വന്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്റെ വെളിപ്പെടുത്തല്‍. തട്ടിപ്പ് സംഘം എട്ട് ദിവസം മുറിയില്‍ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com