ഗതാഗതവകുപ്പ് ആരുമായും കരാറില്‍ ഒപ്പിട്ടിട്ടില്ല; ഫയലുകൾ പരിശോധിച്ച ശേഷം ചെന്നിത്തലയ്ക്ക് മറുപടിയെന്ന എകെ ശശീന്ദ്രൻ

ഏതെങ്കിലും കാര്യത്തില്‍ മുഖ്യമന്ത്രി ആര്‍ക്കെങ്കിലും കരാര്‍ നല്‍കണമെന്ന് പറഞ്ഞിട്ടില്ല.
ഗതാഗതവകുപ്പ് ആരുമായും കരാറില്‍ ഒപ്പിട്ടിട്ടില്ല; ഫയലുകൾ പരിശോധിച്ച ശേഷം ചെന്നിത്തലയ്ക്ക് മറുപടിയെന്ന എകെ ശശീന്ദ്രൻ


കോഴിക്കോട്: ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഗതാഗതവകുപ്പ് ആരുമായും ഇത്തരത്തിലുള്ള ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇ-മൊബിലിറ്റി പോളിസി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ആ പോളിസിയുടെ ഭാഗമായി സര്‍ക്കാര്‍ ചില നടപടികള്‍ എടുത്തിട്ടുണ്ടാകും. അതു സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ. ഏതെങ്കിലും കാര്യത്തില്‍ മുഖ്യമന്ത്രി ആര്‍ക്കെങ്കിലും കരാര്‍ നല്‍കണമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുമായി അങ്ങനെയൊരു ധാരണയില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അങ്ങനെയൊരു കരാര്‍ ഇല്ലെന്നാണ് തന്റെ ധാരണയെന്നും മന്ത്രി പറഞ്ഞു.

 4500 കോടി രൂപ മുടക്കി നടപ്പാക്കുന്ന ഇ–മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻസിക്കും വിശദ പദ്ധതി റിപ്പോർട്ട്(ഡിപിആർ) തയാറാക്കുന്നതിനും കരാർ നൽകിയതിൽ ഗുരുതര അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെബി 2 വർഷത്തേക്കു നിരോധിച്ച ലണ്ടൻ ആസ്ഥാനമായുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്കു കരാർ നൽകിയതു മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയതു പ്രകാരം, സത്യം കുംഭകോണം, വിജയ് മല്യയുടെ കേസ്, നോക്കിയ ഇടപാടിലെ നികുതി വെട്ടിപ്പ് എന്നിവ ഉൾപ്പെടെ ഇന്ത്യയിൽ 9 കേസുകൾ നേരിടുന്ന കമ്പനിയാണിത്. സെബിയുടെ നിരോധനം നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2019 ഓഗസ്റ്റ് 7നു ചേർന്ന യോഗം കൺസൽട്ടൻസി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനു നൽകാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ചു അതേ വർഷം നവംബർ 7ന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി.

ടെൻഡറോ സെക്രട്ടേറിയറ്റ് മാന്വൽ പ്രകാരമുള്ള നടപടിക്രമങ്ങളോ ഇല്ലാതെയും മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുമാണു കരാർ നൽകിയത്. ഇങ്ങനെ ഉത്തരവിറക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അധികാരമില്ല. കരാർ റദ്ദാക്കി ഇതിനു കൂട്ടുനിന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് രമേശ് ആവശ്യപ്പെട്ടു. നേരത്തെ, കൊച്ചി–പാലക്കാട് വ്യവസായ ഇടനാഴിയുടെയും കെ ഫോണിന്റെയും കൺസൽട്ടൻസി നൽകിയത് ഇതേ കമ്പനിക്കാണ്. മുഖ്യമന്ത്രിക്ക് ഈ കമ്പനിയോടുള്ള താൽപര്യം എന്താണെന്നും ബന്ധമെന്താണെന്നും രമേശ് ആരാഞ്ഞു.

ഗതാഗതവകുപ്പ് മന്ത്രിയുടെ അറിവോടെയാണോ ഈ നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കണം. കേരള പുനർനിർമാണവുമായി ബന്ധപ്പെട്ടു കെപിഎംജിക്ക് കരാർ നൽകിയത് തെറ്റാണെന്നു താൻ പറഞ്ഞപ്പോൾ അതു ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണെന്നാണു മുഖ്യന്ത്രി മറുപടി നൽകിയത്. എങ്കിൽ എന്തുകൊണ്ട് അക്കാര്യം ഇ–മൊബിലിറ്റി പദ്ധതിയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ലെന്നു രമേശ് ചോദിച്ചു. ആദ്യം സൗജന്യ സേവന വാഗ്ദാനവുമായി വന്ന കെപിഎംജിക്ക് പിന്നീടു പണം വാങ്ങി സേവനം നൽകുന്ന രീതിയിലേക്കു വന്നതു ധാർമികമായി തെറ്റാണെന്നും രമേശ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com