പാലക്കാട്: കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഞ്ചിക്കോട് ഉമ്മിണികളം സ്വദേശി പ്രസാദിനാണ് വെട്ടേറ്റത്. നരസിംഹപുരം പുഴയ്ക്ക് സമീപം മീൻ പിടിയ്ക്കുകയായിരുന്ന പ്രസാദിനും സുഹൃത്തുക്കൾക്കും നേരെ ആറംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.
പ്രസാദിന് അരയ്ക്കു താഴെയാണ് വെട്ടേറ്റത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദ് ചുമട്ട് തൊഴിലാളിയാണ്. സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ അക്രമവുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണദാസ് വ്യക്തമാക്കി.
കോവിഡ് കാലത്തും കഞ്ചിക്കോട് സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിയ്ക്കുന്നതെന്നും സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കസബ പൊലീസ് കേസെടുത്തു. രാഷ്ട്രീയ സംഘർഷം കണക്കിലെടുത്ത് ഈ മേഖലയിൽ പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ