തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയ സംഭവം ശ്രദ്ധാപൂർവം നരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎയിലേക്ക് എടുക്കുന്ന സംബന്ധിച്ച് ഉടനെ ഒരു അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
വിഷയത്തിൽ ഉടനെ ഒരു അഭിപ്രായം പറയേണ്ട സാഹചര്യം നിലവിലില്ല. ജോസ് കെ മാണി അവരുടെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്തിയതിന് ശേഷമേ മറ്റുള്ളവർ എന്തെങ്കിലും പറയുന്നതിൽ പ്രസക്തിയുള്ളു. ജോസ് കെ മാണിയുടെ ഇക്കാര്യത്തിലെ രാഷ്ട്രീയ നിലപാട് അദ്ദേഹം നാളെ വ്യക്തമാക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിന് ശേഷമെ ഞങ്ങൾ ഇക്കാര്യത്തിൽ അഭിപ്രായം പറയു. നരേന്ദ്ര മോദി സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കുന്ന ആരുമായിട്ടും സഹകരിക്കുന്നതിൽ തർക്കമില്ല- സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ജോസ് കെ മാണിക്ക് എൻഡിഎയിൽ ഇടമുണ്ടാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യം ഇപ്പോൾ സാങ്കൽപ്പികം മാത്രമാണ്. വസ്തുതാപരമായാണ് കാര്യങ്ങളെ നിരീക്ഷിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലോ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലോ അല്ല. ഇക്കാര്യങ്ങളിലെല്ലാം പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതിനിടെ, കേരളാ കോൺഗ്രസ് വിഷയത്തിൽ യുഡിഎഫ് തീരുമാനം അംഗീകരിക്കുന്നതായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട തീരുമാനത്തിൽ യുഡിഎഫ് നേരത്തെ ധാരണയിലെത്തിയിരുന്നു. ഇക്കാര്യം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ അറിയിക്കുകയും ചെയ്തു. ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ ഘടകക്ഷികൾ കോൺഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ കോൺഗ്രസ് നിലപാടാണ് യുഡിഎഫ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ