നെഹ്‌റുവും ചെങ്കൊടിയും ചൈനാമുക്കും; പേര് വന്ന കഥ ഇങ്ങനെ; പ്രതിസന്ധിയിലായി കോന്നിയിലെ ഈ ചെറിയ ജങ്ഷന്‍

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചൈനാമുക്കില്‍ ചൈനയുടെ ദേശീയ പതാക കത്തിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്
നെഹ്‌റുവും ചെങ്കൊടിയും ചൈനാമുക്കും; പേര് വന്ന കഥ ഇങ്ങനെ; പ്രതിസന്ധിയിലായി കോന്നിയിലെ ഈ ചെറിയ ജങ്ഷന്‍

പത്തനംതിട്ട: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇരുപത് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും ചൈനയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രശ്‌നം രൂക്ഷമായി ബാധിച്ചത് അതിര്‍ത്തിയില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലെ ഒരു ചെറിയ ജങ്ഷനെക്കൂടിയാണ്. കോന്നി ടൗണിന്റെ തൊട്ടടുത്തുള്ള 'ചൈനാമുക്ക്' ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. ചൈനീസ് അക്രമത്തിന് പിന്നാലെ ഈ സ്ഥലത്തിന്റെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചൈനാമുക്കില്‍ ചൈനയുടെ ദേശീയ പതാക കത്തിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ ചൈനാമുക്കിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി പഞ്ചായത്ത് കമ്മിറ്റിക്ക് അപേക്ഷ നല്‍കി. ഇതിന് പിന്നാലെ പേര് മാറ്റണമെന്ന് ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ പേര് സ്ഥലത്തിന് നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.

വൈസ് പ്രസിഡന്റിന്റെ അപേക്ഷ നാളത്തെ പഞ്ചായത്ത് കമ്മിറ്റിയില്‍ പരിഗണിക്കാനിരിക്കെ, വൈസ് പ്രസിഡന്റിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും വാദം ബാലിശമാണെന്ന ആരോപണവുമായി പ്രതിപക്ഷാംഗം ബിജി കെ.വര്‍ഗീസ് രംഗത്തെത്തി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി കോണ്‍ഗ്രസുകാരനായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പരാമര്‍ശത്താല്‍ ലഭ്യമായ പേര് മാറ്റാന്‍ പിന്‍തലമുറക്കാര്‍ തന്നെ ശ്രമിക്കുകയാണ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനും ആക്രമണത്തെ നേരിടാനും ഇന്ത്യയ്ക്കു കഴിയും. അതിന്റെ പേരില്‍ 7 പതിറ്റാണ്ട് പഴക്കമുള്ള ചൈനാമുക്കിന്റെ പേര് മാറ്റണമെന്നത് അംഗീകരിക്കാനാവില്ലെന്നും ബിജി പറഞ്ഞു.

നെഹ്‌റുവും ചെങ്കൊടിയും ചൈനാമുക്കും

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു 1951ല്‍ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇതു വഴി കടന്നു പോയപ്പോള്‍ ചുവന്ന കൊടികള്‍ കണ്ട് ഇതെന്താ ചൈനീസ് ജങ്ഷനാണോയെന്നു ചോദിച്ചതായാണ് പറയുന്നത്. അങ്ങനെ ചൈനാമുക്കായെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. എന്നാല്‍, കഥയങ്ങനെയല്ലെന്ന് സാഹിത്യകാരനും കഥാകൃത്തുമായ എം.ഗിരീശന്‍ നായര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

നെഹ്‌റുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനാമുക്കില്‍ അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ രഹസ്യമായി ഒരു ചെങ്കൊടി സ്ഥാപിച്ചിരുന്നു. അതിന്റെ അന്വേഷണാര്‍ഥം 2 പൊലീസുകാര്‍ അവിടെയെത്തിയിരുന്നു. അന്നവിടെയുണ്ടായിരുന്ന കോന്നിയൂര്‍ ദാമോദരന്‍, വയലത്തല രാമകൃഷ്ണപിള്ള എന്നിവരെ കണ്ട് ഈ ചെങ്കൊടി കെട്ടിയവരെക്കുറിച്ച് അന്വേഷിച്ചു. പൊലീസുകാരിലൊരാള്‍ ചെങ്കൊടിയഴിച്ചുമാറ്റി.

പോകുന്നതിനുമുന്‍പ് കവലയുടെ പേരെന്താണെന്ന് അവരോടു ചോദിച്ചപ്പോള്‍ 'ചൈനാമുക്ക്' എന്നാണെന്നു ദാമോദരന്‍ പറയുകയും അത് പൊലീസ് ഡയറിയില്‍ കുറിച്ചിടുകയും ചെയ്തു. നെഹ്‌റു കടന്നു പോയ സമയത്ത് ചൈനാമുക്കില്‍ ചെങ്കൊടിയൊന്നും ഉണ്ടായിരുന്നില്ലെന്നും അഥവാ അദ്ദേഹം കാറിലിരുന്നു പറഞ്ഞെങ്കില്‍ എങ്ങനെ, ആര് കേട്ടു എന്നു വ്യക്തമല്ലെന്നും ഗിരീശന്‍ നായരുടെ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com