വ്യാപാരികള്‍ക്ക് കോവിഡ്; എറണാകുളം മാര്‍ക്കറ്റ് അടയ്ക്കും

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്
വ്യാപാരികള്‍ക്ക് കോവിഡ്; എറണാകുളം മാര്‍ക്കറ്റ് അടയ്ക്കും

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെന്റ്. ഫ്രാന്‍സിസ്  കത്തീഡ്രല്‍ മുതല്‍ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടക്കാന്‍ കളക്ടര്‍ എസ്. സുഹാസിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു.

മാര്‍ക്കറ്റില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്താനും കളക്ടര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നിലവില്‍ 26 പേരുടെ സാമ്പിള്‍ പരിശോധിച്ചു. സാഹചര്യം ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. കണ്‍ടൈന്‍മെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടകള്‍ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളില്‍ എത്തുന്നവരുടെയും  കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി. എസ് സുനില്‍കുമാര്‍, എം. പി ഹൈബി ഈഡന്‍, ഡി. സി. പി ജി പൂങ്കുഴലി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ പങ്കെടുത്തു. എം. എല്‍. എ ടി ജെ വിനോദ് , സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ഡി. എം
ഒ ഡോ. എന്‍. കെ കുട്ടപ്പന്‍,  വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com