കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ മുകേഷിനെയും ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ബുധനാഴ്ച വിസ്തരിക്കും. പ്രൊഡക്‌ഷൻ കൺട്രോളർ ബോബിനെയും അന്ന് വിസ്തരിക്കും. നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം മാർച്ച് നാലിന് തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അവധി അപേക്ഷ നൽകാതെ വിസ്താരത്തിൽ പങ്കെടുക്കാതിരുന്ന നടൻ കുഞ്ചാക്കോ ബോബനോടും ബുധനാഴ്ച ഹാജാരാകാൻ കോടതി നിർദേശിച്ചു. ഹാജരാകാതിരുന്നതിനെ തുടർന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും കോടതി തീരുമാനിച്ചു.
നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി ടി തോമസ് എം.എൽ.എ., നിർമാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെവന്ന നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും.
തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണവിവരങ്ങൾ പ്രതിയായ നടൻ ദിലീപിന് നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജിയിലാണ് കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിന് കോടതി നിർദേശം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ