സ്വഭാവദൂഷ്യമുണ്ടെന്ന് 'കോമര'ത്തിന്റെ കൽപ്പന ; മനംനൊന്ത് യുവതി ജീവനൊടുക്കി ; ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് പരാതി

യുവതി ദേവിക്കു മുൻപിൽ മാപ്പു പറയണമെന്നായിരുന്നു ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കോമരത്തിന്റെ കൽപന
സ്വഭാവദൂഷ്യമുണ്ടെന്ന് 'കോമര'ത്തിന്റെ കൽപ്പന ; മനംനൊന്ത് യുവതി ജീവനൊടുക്കി ; ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് പരാതി

തൃശൂർ : രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോമരത്തിനെതിരെ പരാതി. കോമരം കൽപന പുറപ്പെടുവിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.  മണലൂരിൽ ബുധനാഴ്ചയാണ് വീട്ടമ്മ ജീവനൊടുക്കിയത്. 

ക്ഷേത്രച്ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം കൽപന പുറപ്പെടുവിച്ചെന്നും ഇതു മാനഹാനി ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. യുവതി ദേവിക്കു മുൻപിൽ മാപ്പു പറയണമെന്നായിരുന്നു ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കോമരത്തിന്റെ കൽപന. ഇതേ നാട്ടുകാരനായ യുവാവാണു കോമരം തുള്ളിയത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണു കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.  ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ ഇന്നലെ യുവതിയുടെ വീട് സന്ദർശിക്കുകയും കോമരം തുള്ളിയ ആൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com