ഹവാല ഇടപാടില്‍ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ; രവി പൂജാരിയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് തച്ചങ്കരി

ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നാണ് ഇവര്‍ പണം തട്ടിയത് എന്നാണ് രവി പൂജാരിയുടെ വെളിപ്പെടുത്തല്‍.
ഹവാല ഇടപാടില്‍ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ; രവി പൂജാരിയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് തച്ചങ്കരി

തിരുവനന്തപുരം : അധോലോക കുറ്റവാളി രവി പൂജാരിയുടെ പക്കല്‍ നിന്നും കേരളത്തിലെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയെന്ന ആരോപണം ശരിവെച്ച് ക്രൈംബ്രാഞ്ച് മേധാവി. കേരളത്തിലെ ഉന്നതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രവി പൂജാരിയുമായി ഹവാല ഇടപാടുണ്ടായിരുന്നത്. ഇതേപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും എഡിജിപി ടോമിന്‍ തച്ചങ്കരി അറിയിച്ചു. 

കേരള പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തന്റെ പക്കല്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയതായി ബംഗളൂരുവില്‍ ചോദ്യം ചെയ്യവെയാണ് രവി പൂജാരി ടോമിന്‍ തച്ചങ്കരിയോട് വെളിപ്പെടുത്തിയത്. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നാണ് ഇവര്‍ പണം തട്ടിയത് എന്നാണ് വെളിപ്പെടുത്തല്‍. പത്തു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണവിവാദം അടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. 

രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയെടുത്തു. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് രവി പൂജാരി ടോമിന്‍ തച്ചങ്കരിയോട് വെളിപ്പെടുത്തി. കൊച്ചിയില്‍ നടി ലീനമരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ ചോദ്യം ചെയ്തത്. ലീന മരിയ പോളിന്റ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ് നടത്താന്‍ സംഘത്തെ നിയോഗിച്ചതില്‍ പങ്കുണ്ടെന്നും പൂജാരി സമ്മതിച്ചതായാണ് സൂചന.

2010ല്‍ കാസര്‍കോട് ജില്ലയിലെ മുഹമ്മദ് കുഞ്ഞ് എന്ന കോണ്‍ട്രാക്ടറെ വെടിവെച്ച കേസിലും 2013 ലെ വെടിവെപ്പ് കേസിലും പങ്കുണ്ടെന്ന് രവി പൂജാരി സമ്മതിച്ചിട്ടുണ്ട്. ഈ കേസുകളില്‍ രവി പൂജാരിയുടെ പേരില്ലാതെയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ഈ കേസുകളില്‍ കോടതിയില്‍ അപേക്ഷ നല്‍കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. 

ആഫ്രിക്കയിലെ സെനഗലില്‍ രാജ്യാന്തര പൊലീസ് ഏജന്‍സികളുടെ പിടിയിലായ പൂജാരിയെ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലെത്തിച്ചത്. കര്‍ണാടകയിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിവിധ കേസുകളിലെ പ്രതിയെന്ന നിലയിലാണ് രവി പൂജാരിയെ ബെംഗളൂരുവില്‍ ചോദ്യം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com