ആലപ്പുഴ: മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസന് നടൻ മമ്മൂട്ടിയുടെ സഹായഹസ്തം. ദേഹമാകെ പൊള്ളലേറ്റ ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം അറിയിച്ചു. ഹരിദാസന് വേണ്ട എല്ലാ ചികിത്സയും നൽകുമെന്നും യാത്രാചെലവടക്കം ഏറ്റെടുക്കുമെന്നും പതഞ്ജലി അധികൃതർ അറിയിച്ചു.
ശമ്പളകുടിശ്ശിക ചോദിച്ചതിന് തൊഴിലുടമ ഹരിദാസിന്റെ ശരീരത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെക്കുകയായിരുന്നു. 7 മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഹരിദാസനെ വല്ലപ്പോഴും മാത്രമേ കുടുംബവുമായി സംസാരിക്കാന്‍ പോലും തൊഴില്‍ ഉടമ അനുവദിച്ചിരുന്നുള്ളു. ശമ്പളകുടിശ്ശിക കിട്ടിയിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഹരിദാസ് ക്രൂരതയ്ക്ക് ഇരയായത്.
മലേഷ്യയില്‍ ഹരിദാസന്‍ ജോലി ചെയ്യുന്ന സ്ഥാപത്തിനു സമീപത്തുള്ള ഒരു തമിഴ്‌നാട് സ്വദേശിയുടെ ഫോണില്‍ നിന്നും ഭാര്യയെ വിളിച്ചു രക്ഷപ്പെടുത്തണം എന്ന് മാത്രം പറഞ്ഞു കോള്‍ കട്ട് ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായ പീഡനത്തിനിരയായ ഫോട്ടോയും അയാള്‍ നാട്ടിലേക്ക് അയച്ചു കൊടുത്തു. ശരീരമാസകലം പൊള്ളലേല്‍പ്പിച്ചതിന്റെ പാടുകളോടെ കമഴ്ന്നു കിടക്കുന്നതായിരുന്നു ചിത്രം. ഇതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയടക്കം ഇടപെട്ട് ഇയാളെ നാട്ടിലെത്തിച്ചത്.
10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മിയുടെ പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം. ചികിത്സാ സഹായത്തെക്കുറിച്ച് പതഞ്ജലി ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ