'നടന്നതൊക്കെ നടന്നു; ഇനി ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം'; മന്ത്രി ജലീലിന്റെ സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധം: ഗവര്‍ണറുടെ റിപ്പോര്‍ട്ട്

മന്ത്രി കെ ടി ജലീല്‍ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പോര്‍ട്ട്.
'നടന്നതൊക്കെ നടന്നു; ഇനി ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം'; മന്ത്രി ജലീലിന്റെ സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധം: ഗവര്‍ണറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പോര്‍ട്ട്. സര്‍വകലാശാലയില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും സര്‍വകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരുടെയും സര്‍വകലാശാല അധികൃതരുടെയും വിശദീകരണങ്ങള്‍ നേരിട്ട് കേട്ടശേഷമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മന്ത്രിയുടെ നിര്‍ദേശാനുസരണം സര്‍വകലാശാല അദാലത്  സംഘടിപ്പിച്ചതും,  അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സര്‍വകലാശാലാ അധികൃതര്‍ക്ക്  നിര്‍ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി  അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വകലാശാല ചട്ടങ്ങള്‍  അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിയെയും െ്രെപവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും  ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത് കമ്മിറ്റി  രൂപീകരിച്ചതും തീരുമാനങ്ങള്‍  കൈക്കൊണ്ടതും  യൂണിവേഴ്‌സിറ്റി  ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന്  വ്യക്തമാക്കാന്‍ തനിക്ക് ഒരു മടിയും ഇല്ലെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു.

ഒരു സ്വയംഭരണ സ്ഥാപനം ആയതുകൊണ്ട് സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന 2003 ലെ  സുപ്രീം കോടതി ഉത്തരവ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടന്നതൊക്കെ നടന്നു കഴിഞ്ഞ സ്ഥിതിക്ക് അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താന്‍ കടക്കുന്നില്ലന്നും  മേലില്‍  ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്‌സിറ്റി  അധികൃതര്‍ കൃത്യമായി പാലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

തോറ്റ  ഒരു  ബിടെക് വിദ്യാര്‍ഥിയുടെ ഉത്തര കടലാസ് മൂന്നാമത് മൂല്യനിര്‍ണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേല്‍ വിദ്യാര്‍ഥിയുടെ ഭാവിയെക്കരുതി ഇടപെടുന്നില്ല. എന്നാല്‍ ഇത് ഒരു കീഴ്‌വഴക്കമായി കാണരുതെന്നും  പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകള്‍ സര്‍വകലാശാലയുടെ സല്‍പ്പേരിനെ ബാധിക്കുമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com