തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം നേടിയ 98കാരിയായ കാർത്യായനിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വനിതാ ദിനത്തിൽ രാഷ്ട്രപതിയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് അവർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പിഎസ് ശ്രീകലയ്ക്കൊപ്പമാണ് അവർ മുഖ്യമന്ത്രിയെ കണ്ടത്. സന്ദർശനത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും തന്റെ ഫെയ്സ്ബുക്ക് പേജിൽ ശ്രീകല പങ്കിട്ടു.
2018 ഓഗസ്റ്റിലാണു കാർത്യായനിയമ്മ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷ വിജയിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മ ഇപ്പോൾ 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ്‌വിൽ അംബാസഡറാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
"ഇവിടന്നൊരു സർട്ടിഫിക്കറ്റ് തന്നേനു ശേഷം എനിക്ക് വീട്ടിലിരിക്കാൻ നേരമില്ല. പഠിക്കാൻ സമയം കിട്ടുന്നില്ല. എല്ലാരും സ്വീകരണത്തിന് കൊണ്ടുപോവുന്നു. ഇപ്പൊ പ്രസിഡന്റും തന്നു സമ്മാനം. ഇത് സാറിന് തരാൻ വന്നതാണ്." മുഖ്യമന്ത്രിയുടെ മുന്നിൽ കാർത്യായനി അമ്മ കൗതുകമുള്ള
വിദ്യാർത്ഥിയായി.
"ഇത് അമ്മയ്ക്കുള്ളതാണ്, സൂക്ഷിച്ചു വച്ചോളൂ. ഇനിയും പഠിക്കണം കേട്ടോ." മുഖ്യമന്ത്രി പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ അമ്മ പറഞ്ഞു, "പഠിച്ചോളാം"
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ