പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ഇന്നു മുതൽ നിയന്ത്രണം; മൈക്ക് ഉപയോ​ഗിക്കരുത്

സ്കൂളുകൾക്ക് നൽകിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സർക്കാർ കലക്ടർമാരോട് ആവശ്യപ്പെട്ടു

കൊച്ചി; സംസ്ഥാനം കോവിഡ് ഭീതിയിലായതോടെ ഇന്നു മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും.  ഉല്‍സവങ്ങൾക്കും പൊതു പരിപാടികൾക്കും ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പരിപാടികൾക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നൽകില്ല. സ്കൂളുകൾക്ക് നൽകിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സർക്കാർ കലക്ടർമാരോട് ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് 14 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ മൂന്നം​ഗ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം  പുറത്തുവിട്ടു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇന്ന്  രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണം. 

കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമാണ് അവസാനമായി രോ​ഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ അരോ​ഗ്യനില തൃപ്തികരമാണ്. കളമശേരി മെഡിക്കല്‍ കോളജില്‍ 23 പേര്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് 19 രോഗ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി. ഇറ്റലിയില്‍ നിന്നെത്തിയ 42 പേരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയവരുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേർക്ക് കോവിഡ് ബാധിതരല്ലെന്ന് പരിശോധന ഫലം പുറത്തുവന്നു. 

കോവിഡ് 19 ഭീഷണി ശക്തമായ സാഹചര്യത്തില്‍ നെടുമ്പശേരി വിമാനത്താവളത്തില്‍ ത്രിതല പരിശോധനകള്‍ ഏര്‍പ്പെടുത്തി. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെല്ലാം ആരോഗ്യസ്ഥിതിയും യാത്രാവിവരങ്ങളും വിശദമക്കുന്ന ‌‌ചോദ്യാവലി പൂരിപ്പിച്ച് നല്‍കണം. വിമാനത്തില്‍ നിന്ന് പുറത്തേക്ക് വരുന്നവരെ യൂണിവേഴ്സല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. ഇവര്‍ സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ചോദിച്ച് മനസിലാക്കണമെന്നും നിര്‍ദേശമുണ്ട്. ആഭ്യന്തര ടെര്‍മിനല്‍ വഴി എത്തുന്ന യാത്രക്കാരെയും ചൊവ്വാഴ്ച മുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com