പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിനടക്കുന്നു ; അജ്ഞാത ഫോണ്‍ കോള്‍ തുമ്പായി ; വിഴിഞ്ഞത്തെ വിദ്യാര്‍ത്ഥിനികളുടെ തിരോധാനം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്രവാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു
പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിനടക്കുന്നു ; അജ്ഞാത ഫോണ്‍ കോള്‍ തുമ്പായി ; വിഴിഞ്ഞത്തെ വിദ്യാര്‍ത്ഥിനികളുടെ തിരോധാനം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്ന് കണ്ടെടുത്തു. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിന് സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതിമാരുടെ മകള്‍ നിഷ(20)യുടെ മൃതദേഹമാണ് കോസ്റ്റല്‍ പൊലീസ് സംഘം കണ്ടെടുത്തത്. സമീപവാസികളും സുഹൃത്തുക്കളുമായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇവരെ കാണാതായത്. വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികള്‍ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്രവാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. ഇവരുടെ ചെരുപ്പുകളും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷാരു കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മറ്റു രണ്ടു പേര്‍ തമിഴ്‌നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാര്‍ഥിനികളുമാണ്.  ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

പൊലീസിനു ലഭിച്ച ഫോണ്‍ കോളില്‍ നിന്നാണ് പെണ്‍കുട്ടികളുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തുമ്പ് ലഭിക്കുന്നത്. അടിമലത്തുറ ഭാഗത്തെ കടലില്‍ പെണ്‍കുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്നായിരുന്നു വിവരം ലഭിച്ചത്. തുടര്‍ന്ന്  കോസ്റ്റല്‍ പൊലീസ് രാത്രി തന്നെ തെരച്ചിന് ഇറങ്ങിയത്. പറഞ്ഞ സ്ഥലത്തു നിന്നു വളരെ ദൂരെ മാറിയാണ് മൃതദേഹം കോസ്റ്റല്‍ പൊലീസിനു കണ്ടെടുക്കാനായത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. 

നിഷയുടെ അച്ഛന്‍ സുരേന്ദ്രന്‍ മൂന്നുവര്‍ഷം മുമ്പാണ് മരിച്ചത്. ഇതിന്റെ ആഘാതം വിട്ടുമാറുംമുമ്പെയാണ് കുടംബത്തെ പിടിച്ചുലച്ച് നിഷയുടെ മരണം. നേരത്തെ ബാലരാമപുരത്ത് താമസമായിരുന്ന നിഷയുടെ കുടുംബം പിതാവിന്റെ മരണത്തോടെയാണ് ഉച്ചക്കട ഇടിവിഴുന്ന വിള ക്ഷേത്രത്തിനു സമീപത്തേക്കു മാറിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ലാറ്റെക്‌സ് ജീവനക്കാരിയാണ് നിഷയുടെ മാതാവ്. വര്‍ഷയാണ് സഹോദരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com