കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണം; ചടങ്ങുകള്‍ മാത്രം നടത്തണമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത-സാമുദായിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണം; ചടങ്ങുകള്‍ മാത്രം നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത-സാമുദായിക നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ചു. നമ്മുടെ നാടിന്റെ നല്ല ഭാവിയും ജനങ്ങളുടെ ആകെ സുരക്ഷയും കരുതി ഇത്തരമൊരു നിലപാട് സ്വീകരിച്ച എല്ലാപേര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയാണ്- അദ്ദേഹം പറഞ്ഞു. 

ആള്‍ക്കൂട്ടം വലിയ തോതില്‍ വരാന്‍ സാധ്യതയുള്ള ഒരു ഉത്സവം കൊടുങ്ങല്ലൂര്‍ ഭരണിയാണ്. ജനപങ്കാളിത്തം വലിയ തോതില്‍ കുറയ്‌ക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ പൂര്‍ണ സഹകരണം ക്ഷേത്രവുമായി ബന്ധപ്പെവര്‍ വാഗ്ദാനം ചെയ്തു. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകുന്നവരോട് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത് വലിയ ആള്‍ക്കൂട്ടത്തില്‍ ചെന്ന് ചേരുന്നത് ഒഴിവാക്കണം എന്നാണ്. ചടങ്ങ് ഭംഗിയായി നടക്കട്ടേ, അതിന്റെ ഭാഗമായി പോകുന്നവര്‍ ഇത്തവണ ഒഴിവാക്കുന്ന നിലപാട് സ്വീകരിക്കണം.- അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

കെസിബിസി കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സര്‍ക്കുലര്‍ ഇറക്കി സഹകരണം പ്രഖ്യാപിച്ചു. മദ്രസകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല. മുസ്ലിം പള്ളികള്‍ വെള്ളിയഴ്ച പ്രാര്‍ത്ഥനയിലും ക്രിസ്ത്യന്‍ പള്ളികള്‍ ഞായറാഴ്ച പ്രാര്‍ത്ഥനയിലും ആള്‍ക്കൂട്ടം ഒഴിവാക്കണം. 

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പൊങ്കാലകളും നിയന്ത്രിക്കണം. ചടങ്ങുകള്‍ മാത്രം നടത്തുക. ഇതിന് മാതൃകപരമായ ഇടപെടല്‍ പത്തനംതിട്ടയിലുണ്ടായി. ഏത് ആരാധനാലയത്തിലും അവിടുത്തെ ചടങ്ങില്‍ പത്തിലധികം ആളുകള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ മൊത്തം ആരാധനാലയങ്ങള്‍ സ്വീകരിച്ചത് മാതൃകാപരമായ നിലപാടാണ്.

കോഴിക്കോട് പട്ടാളപ്പള്ളിയില്‍ വെള്ളിയാഴ്ചയുള്ള ജുമാ നമസ്‌കാരം മാറ്റിവച്ചു. നാളെ കാലത്ത് മുതല്‍ വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന നമസ്‌കാര ചടങ്ങുകളില്‍ കൂട്ട നമസ്‌കാരം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പഴയ എംഎല്‍എ ആയ സാഹിറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്വീകരിച്ച നിലപാട് മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന നിലപാടാണ്.- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com