മലപ്പുറം: കൊറോണ ബാധ സ്ഥിരീകരിച്ച മലപ്പുറം വാണിയമ്പലം സ്വദേശിനി ചികിത്സക്കെത്തിയ വണ്ടൂരിലെ മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. രോഗിയെ പരിശോധിച്ച നാലു ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരും അൻപതോളം ബന്ധുക്കളും നിരീക്ഷണത്തിലാണ്.
ഉംറ കഴിഞ്ഞ് ഈ മാസം ഒൻപതാം തിയതി മടങ്ങിയെത്തിയ സ്ത്രീ ഇതേ ദിവസം തന്നെ ചികിത്സക്കെത്തിയ ശാന്തിനഗർ മെഡിക്കൽസിന് സമീപത്തെ ഡോക്ടറുടെ ക്ലിനിക്, നെബുലൈസേഷനായി എത്തിയ ശാന്തിനഗറിലെ മൈക്രോമാക്‌സ് ലാബ്, പത്താം തീയതി ചികിത്സക്കെത്തിയ വാണിയമ്പലത്തെ വി.എൻ.ബി. ക്ലിനിക് എന്നിവയാണ് മുൻ കരുതലിന്റെ ഭാഗമായി അടപ്പിച്ചത്.
രോഗിയെ പരിശോധിച്ച നാല് ഡോക്ടർമാരും ബന്ധുക്കളുൾപ്പെടെ ഇവരെ പരിചരിച്ചവരും വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗിയുടെ ബന്ധുവായ പ്ലസ് ടു വിദ്യാർഥിനിയെ ചൊവ്വാഴ്ച പ്രത്യേകമുറിയിലിരുത്തിയാണ് പരീക്ഷ നടത്തിയത്. വിദ്യാർഥിനി മുൻകരുതലിന്റെ ഭാഗമായി അതീവ സുരക്ഷയോടെ വണ്ടൂരിലെ സ്‌കൂളിലാണ് പരീക്ഷ എഴുതിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ