മലപ്പുറം : കൊറോണ വൈറസ് ബാധ പടരുന്ന പശ്‌ചാത്തലത്തില്‍ ഖത്തറില്‍നിന്നു വന്ന മകനെ ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി പരാതി. മകന്‍ അരിയല്ലൂരിലെ വീട്ടിലെത്തിയതിനു പിന്നാലെ മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്‌ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഇപ്പോൾ ഇയാള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്നത്.
തൃശൂരിൽ കൊവിഡ് 19 സംശയിച്ച് ഡോക്ടറെ ഫ്ലാറ്റിനകത്ത് പൂട്ടിയിട്ടിരുന്നു. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. ഡോക്ടര്‍ നൽകിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നടപടി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറും മാതാപിതാക്കളും അടുത്തിടെ വിദേശത്ത് പോയി വന്നിരുന്നു. ഇതാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളിൽ ചിലർ മോശമായി പെരുമാറുന്നതിന് ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ