ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം; തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

മരുന്നുകള്‍, പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധവേണം
ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം; തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് ബാധ നാട് നേരിടുന്ന പ്രതിസന്ധിയാണ്. ഒരു ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കാം. ജാഗ്രത ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ സി മൊയ്തീന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. അതുകൊണ്ടാണ്‌ വൈറസ് വ്യാപനം  വലിയ അളവില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ആരോഗ്യമേഖലയുടെ ഫലപ്രദമായ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഓഫീസുകള്‍ പൊതുസ്ഥലങ്ങള്‍, ബസ്‌സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ നല്ല രീതിയില്‍ ശുചീകരണം ഉറപ്പുവരുത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. അവരെ തടങ്കലില്‍ താമസിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കരുത്. അതിനാലാണ് ക്വാറന്റൈന്‍ എന്ന വാക്കിന് പകരം കെയര്‍ ഹോം എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കപ്പെട്ടു. ഇത്തരത്തിലുള്ള ജാഗ്രത തുടരണം. മരുന്നുകള്‍, പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധവേണം. പൂഴ്ത്തിവെപ്പ് പോലുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ സാധിക്കണം. സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളില്‍ പലര്‍ക്കും തൊഴിലില്ല. അവര്‍ കൂട്ടം കൂടിനില്‍ക്കാന്‍ സാധ്യതയുണ്ട്. രോഗവ്യാപനം തടയാന്‍ അവരെ ബോധവത്കരിക്കല്‍ പ്രധാനമാണ്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം.

ഇന്ത്യയില്‍ ആകെയുള്ള 6,50,000 ആശുപത്രികിടക്കകളില്‍ ഒരു ലക്ഷവും കേരളത്തിലാണ്. അതുകൊണ്ട് ഏത് വയോജനങ്ങളോടും കൂടുതല്‍ കരുതല്‍ വേണം. പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകും. തീരദേശവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ ഇവരെല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലും ബോധവത്കരണം ശക്തമായി നടക്കണം.

ആരേയും ഒറ്റപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. ചില സംഭവങ്ങള്‍ നാടിനുതന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഭീതി പടര്‍ത്തുന്ന രീതിയിലാകരുത് ഇടപെടലുകള്‍. അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യമുണ്ട്. അവരെക്കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com