ഫുട്‌ബോള്‍ കളിക്ക് പോയി, എംഎല്‍എയെ കെട്ടിപ്പിടിച്ചു, കോവിഡ് ബാധിതന്‍ 'ഇഷ്ടം പോലെ' സഞ്ചരിച്ചു, കാസര്‍കോടിന്റെ കാര്യം വിചിത്രമെന്ന് മുഖ്യമന്ത്രി

കോവിഡ് ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ച കാസര്‍കോടിന്റെ കാര്യം വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: കോവിഡ് ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ച കാസര്‍കോടിന്റെ കാര്യം വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചയാള്‍ കരിപ്പൂരിലാണ് വന്നിറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേദിവസം കോഴിക്കോട്ട് പോയി. കോഴിക്കോട്ട് നിന്ന് ട്രെയിനില്‍ ആണ് കാസര്‍കോട്ട് പോയത്. പിന്നിടുളള ദിവസങ്ങളില്‍ എല്ലാ പരിപാടികളിലും പങ്കെടുത്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ക്ലബില്‍ പോയി. ഫുട്‌ബോള്‍ കളിയില്‍ പങ്കെടുത്തു. വീട്ടില്‍ ചടങ്ങ് നടന്നപ്പോള്‍ ആതിഥേയനായി. ഒട്ടേറെ ആളുകളുമായി ബന്ധപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടംപോലെ ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. കാസര്‍കോട്ടെ സ്ഥിതി കൂടുതല്‍ ഗൗരവമായതോടെ, കരുതല്‍ നടപടി സ്വീകരിക്കേണ്ട അവസ്ഥയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രത പാലിക്കണമെന്ന് ആവര്‍്ത്തിച്ച് പറയുകയാണ്. സമൂഹം പൊതുവേ ഇത് പാലിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇതിന് കൂട്ടാക്കാത്തത് നാടിന് തന്നെ വിനയായിരിക്കുകയാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ഇയാള്‍ ഹസ്തദാനവും കെട്ടിപ്പിടിക്കുകയും ചെയ്ത രണ്ടു എംഎല്‍എമാര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രോഗബാധ തടയുന്നതിന് വേണ്ടിയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഒരാള്‍ക്ക് രോഗം പകര്‍ന്നാല്‍ അയാളെ രക്ഷിക്കാനും മറ്റുളളവര്‍ക്ക് രോഗം പകരാതിരിക്കാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ നിയന്ത്രണം പാലിക്കാത്ത സ്ഥിതി വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com